തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പാർട്ടി നേതൃത്വം പ്രഖ്യാപിച്ചത് ഇടത് മുന്നണിയിലും എൻ.ഡി.എ ക്യാമ്പിലും ഞെട്ടലുണ്ടാക്കി. ഒരാഴ്‌ചയായി ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും രാഹുൽ വയനാട്ടിൽ മത്സരിക്കില്ലെന്നാണ് ഇരുമുന്നണികളിലെയും നേതാക്കൾ വിചാരിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കന്മാർ നടത്തിയ പ്രസ്താവന കൂടി ആയതോടെ രാഹുൽ വരില്ലെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും കരുതി. ഇവരെയെല്ലാം ഞെട്ടിച്ച് കൊണ്ടാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള മാസ് എൻട്രി. പല ഗ്രൂപ്പുകളായി കേരളത്തിൽ മാറി നിൽക്കുന്ന കോൺഗ്രസിനെ ഒരുമിപ്പിക്കാമെന്നും ദക്ഷിണേന്ത്യയിൽ കോൺഗ്രസ് തരംഗം കൊണ്ടുവരാമെന്നും ഇതിലൂടെ നേതൃത്വം കരുതുന്നു.
അതേസമയം, രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയെ മാറ്റുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരിൽ താൻ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് സീറ്റ് ബി.ജെ.പി ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ലെന്നാണ് വിവരം. ഇത്തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ടോ എന്നും വ്യക്തതയില്ല. അതേസമയം, വയനാട് സീറ്റിൽ എൻ.ഡി.എ ശക്തമായ പോരാട്ടം കാഴ്‌ച വയ്‌ക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. വയനാട് സീറ്റിൽ നടൻ സുരേഷ് ഗോപിയെ രംഗത്തിറക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ, തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്നും രാഹുലല്ല ആര് വന്നാലും പരാജയപ്പെടുത്തുമെന്നുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇടതുപക്ഷത്തിന് എതിരായി ആരുവന്നാലും അതിനെ നേരിടാനുള്ള കരുത്ത് കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ബി.ജെ.പിക്ക് എതിരെ മത്സരിക്കുന്നെങ്കിൽ അതിന് കേരളമല്ല തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം അതിനാൽ രാഹുൽ ഗാന്ധിയുടെ വരവ് ഇടതുപക്ഷത്തിനെതിരാണെന്ന് മാത്രമേ പറയാനാവുകയുള്ളു. വയനാട്ടിൽ ബി.ജെ.പി മുന്നണി ഉണ്ടാവാം പക്ഷേ മത്സരം ഇടതുപക്ഷവുമായിട്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഹുലിന്റെ സ്ഥാനാർത്ഥിത്വം തെറ്രായ സന്ദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.