news

1. തൊടുപുഴയില്‍ ഏഴ് വയസുകാരന് ക്രൂര മര്‍ദ്ദനമേറ്റ് സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും എതിരെയും കേസ് എടുക്കും. നടപടി, മര്‍ദ്ദനം വിവരം മറച്ച് വച്ചതിന്. മര്‍ദ്ദനത്തിന് കൂട്ട് നിന്നതിനും കേസില്‍ പ്രതിചേര്‍ക്കും. ഇളയ കുട്ടിയുടെ കാര്യത്തില്‍ ആശങ്ക അറിയിച്ച് ശിശു സംരക്ഷണ സമിതി. അമ്മയെ ഏല്‍പ്പിക്കരുത് എന്ന് നിര്‍ദ്ദേശം. അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു

2. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിക്ക് ഇന്ന് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍തും. നീക്കം, മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചതിന് പിന്നാലെ. അതേസമയം, സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിന് എതിരെ കൂടുതല്‍ പരാതികള്‍. കുട്ടികളുടെ പിതാവിന്റെ ഒരുവര്‍ഷം മുന്‍പുണ്ടായ മരണത്തിലും ഇയാള്‍ക്ക് പങ്കുള്ളതായി വിവരം

3. ബിജുവിന്റെ മരണത്തെ തുടര്‍ന്നാണ് അരുണ്‍ ആനന്ദുമായി പരിചയപ്പെട്ടതെന്ന് യുവതി പറയുന്നുണ്ടെങ്കിലും മരണം സംബന്ധിച്ച ദുരൂഹത ബാക്കിയാണ്. വിവാഹശേഷം കരിമണ്ണൂരില്‍ യുവതിയുടെ വീട്ടിലാണ് ബിജു കഴിഞ്ഞിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പരാതി ലഭിക്കുക ആണെങ്കില്‍ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി. പ്രതി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ്. ഇളയ കുട്ടിയുടെ ജനനേന്ദ്രിയത്തിനു പരുക്കേറ്റിട്ടുണ്ട്.

4. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ത്ഥി ആകുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ നിലപാടറിയിച്ച് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ വയനാട് സീറ്റ് വിട്ട് കൊടുക്കും. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ അന്തിമ തീരുമാനം എടുക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം വൈകിട്ടോടെ എന്നും പ്രതികരണം

5. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ ആണ് നിലവിലെ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ എന്‍.ഡി.എ തീരുമാനിച്ചത്. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെയും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും പേരുകളാണ് പരിഗണനയിലുള്ളത്. ബി.ഡി.ജെ.എസ് നേതാവ് പൈലി വാദ്യാട്ടിനെ ആണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍.ഡി.എ നേതൃത്വം അറിയിച്ചിരുന്നു.

6. രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് വയനാട്ടിലേക്ക് പേടിച്ച് ഓടി എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പായത് കൊണ്ടാണ് രാഹുല്‍ വയനാട്ടിലേക്ക് പോയത് എന്നും വിമര്‍ശനം. തീരുമാനം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അപചയത്തിന് തെളിവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ അപചയം ആണിത്. മുസ്ലീംലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് എത്തേണ്ടി വന്നു എന്നത് പരിതാപകരം എന്നും ശ്രീധരന്‍ പിള്ള.

7. ഒരാഴ്ചയില്‍ അധികമായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആവും. മുതിര്‍ന്ന നേതാവ് എ.കെ ആന്റണി ആണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെ ആണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ ആന്റണിക്ക് പുറമെ, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പങ്കെടുത്തു

8. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രാവിലെ മുതല്‍ ഡല്‍ഹിയില്‍ നടന്നത് മാരത്തണ്‍ ചര്‍ച്ചകള്‍. ഒരാഴ്ച മുന്‍പ് തന്നെ രാഹുല്‍ വയനാട്ടില്‍ എത്തും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മനസ് തുറന്നിരുന്നില്ല. നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് നേതാക്കളായ ഗുലാം നബി ആസാദും എ.കെ. ആന്റണിയും കെ.സി വേണുഗോപാലും കൂടിക്കാഴ്ച നടത്തി

9. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആവേശത്തോടെ വയനാട് ഡി.സി.സി. രാഹുല്‍ വരുന്നതില്‍ സന്തോഷം എന്ന് ടി. സിദ്ദിഖ്. അതിനിടെ, കേരളത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് ഇടത്മുന്നണിക്ക് എതിെര എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുവന്നാലും നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിന് ഉണ്ട്. വിജയത്തിന്റെ കാര്യത്തില്‍ സംശയമില്ലെന്നും പിണറായി

10. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ യു.ഡി.എഫ് എന്ത് സന്ദേശമാണ് നല്‍കുന്നത് എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാലങ്ങളായി കേരളത്തില്‍ യു.ഡി.എഫിന്റെ മത്സരം എല്‍.ഡി.എഫുമായെന്നും യെച്ചൂരി. എന്നാല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ഇടതിന് എതിരെ അല്ല എന്ന് ദേശീയ നേതാക്കള്‍. മോദി വിഭജന രാഷ്ട്രീയത്തിന് എതിരെ ആണ് മത്സരം എന്നും പ്രതികരണം

11. സംസ്ഥാനത്ത് കഠിന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം ചൊവാഴ്ച വരെ നീട്ടി. വയനാട് ഒഴികെ ഉള്ള ജില്ലകളില്‍ താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി. താപ തീവ്രതയുടെ തോതും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശം.

12. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് വെയില്‍ ഏല്‍ക്കരുത്. നിര്‍ജലീകരണം ഉണ്ടാകുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കാനും, പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്നും നിര്‍ദേശം. വരള്‍ച്ച, പകര്‍ച്ചവ്യാധി അടക്കം നേരിടാന്‍ കര്‍മ സമിതികള്‍ തയാറായിട്ടുണ്ട്. ഇന്നലെ മാത്രം 61 പേര്‍ക്കാണ് സൂര്യാതാപം ഏറ്റത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ സംസ്ഥാനത്ത് ചൂടിന് നേരിയ കുറവ്