lucifer

മോഹൻലാലിനെ നായകനാക്കി യുവതാരം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. ചിത്രം തിയേറ്ററിൽ വൻ വിജയത്തോടെ പ്രദർശനം തുടരുകയാണ്. ഇതേസമയം ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി യുവ സംവിധായിക രംഗത്ത്. നിരവധി ചെറു ചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കിയ സംവിധായിക കുഞ്ഞിലയാണ് പ്വിഥ്വിരാജിനെതിരെയും ലൂസിഫറിനെതിരെയും രംഗത്തെത്തിയത്.

ചിത്രത്തിൽ സ്ത്രീ വിരുദ്ധത ഉയ‌ർത്തിക്കാട്ടുന്നുവെന്നും നടിക്ക് പിന്തുണയുമായി വന്ന താങ്ക‍ൾ കുറിപ്പെഴുതിയ അതേ ആളാണോ ഒരു 'ഐറ്റം നമ്പർ' സിനിമയിൽ തിരുകിയതെന്നും സംവിധായിക ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റ പൂർണരൂപം

ഹൈ പൃഥ്വിരാജ്
താങ്കളുടെ ഡെബ്യു സംവിധാന സംരംഭമായ ലൂസിഫർ കണ്ടു. നിങ്ങളുടെ സഹപ്രവർത്തകയെ നിങ്ങളുടെ തന്നെ സഹപ്രവർത്തക ആളെ വിട്ട് ബലാൽസംഗം ചെയ്യാനും അത് കാമറയിൽ പക‍ർത്താനും നോക്കിയിരുന്നല്ലോ. ആ സമയത്ത് നടിക്ക് പിന്തുണയുമായി വന്നെന്ന് കേട്ടിരുന്നു. പിന്തുണക്കുറിപ്പെഴുതിയ അതേ ആളാണോ ഒരു 'ഐറ്റം നമ്പർ' സിനിമയിൽ തിരുകിയത്? കൃത്യമായും സ്ത്രീയെ വസ്തുവത്കരിക്കാന്‍ മാത്രം ഡിസൈൻ ചെയ്യപ്പെട്ട ഷോട്ടുകൾ - വയറിന്റെ, തുടയുടെ, ഡാൻസ് മൂവുകൾ - ദിലീപ് പ്രതിനിധാനം ചെയ്യുന്ന സ്ത്രീവിരുദ്ധത സ്പെക്ട്രത്തിന്റെ, വയലൻസിന്റെ തന്നെ ഭാഗമാണതെന്ന് നിങ്ങൾക്ക് അറിയാഞ്ഞിട്ടല്ല. യു ജസ്റ്റ് കുഡിന്റ് റെസിസ്റ്റ്.

നിങ്ങളൊരു താരപുത്രനാണ്. അതുകൊണ്ട് നിങ്ങൾക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ ഉത്തരവാദിത്തബോധത്തോടെ പെരുമാറേണ്ടി വരും. അതും ചെയ്യാൻ വയ്യെങ്കിൽ അത് വെറും കൈയ്യൂക്ക് കാണിക്കലാണ്. എവിടെത്തിരിഞ്ഞാലും സിനിമാമോഹവുമായി നടക്കുന്നവരാണ് നമ്മുടെ നാട്ടിൽ. ഞാനുൾപ്പെടുന്ന ഈ കൂട്ടത്തിന്റെ കൈയ്യിലുമുണ്ട് അനേകം ഐഡിയകൾ. എത്രയോ തിരക്കഥകൾ. പണമില്ലാത്ത, അറിയേണ്ടവരെ അറിയാത്ത ഞങ്ങളെപ്പോലുള്ള ആളുകൾ പണം കൊടുത്ത് നിങ്ങളുടെ സിനിമ കാണുമ്പോൾ ഒരു ചെറിയ - കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല - ഒരു ചെറിയ ശതമാനം പ്രതിബദ്ധതയെങ്കിലും വേണം.

നിങ്ങളെപ്പോലുള്ളവർക്ക് എന്ത് സിനിമയും എടുക്കാം എന്നുള്ള സാഹചര്യത്തിന് കാരണം നിങ്ങളുടെ സിനിമയിലെ ഒരു ഡയലോഗിൽത്തന്നെയുണ്ട്. 'നിന്റെ തന്തയല്ല എന്റെ തന്ത' എന്നാണ് ആ ഡയലോഗ്. ഈ ഡയലോഗിന് ബോംബെയിലെ തിയറ്ററിലിരുന്ന് ഞാനിട്ടിരിക്കുന്ന വസ്ത്രത്തിന്റെ നീളമളക്കുന്ന അതേ മലയാളികൾ കൈയ്യടിക്കുന്നു.

തന്തമാഹാത്മ്യം ഒരു വലിയ ആശയം തന്നെയാണ് നിങ്ങളുടെ സിനിമയിൽ. അച്ഛന്റെ മരണം, രണ്ടാനച്ഛന്റെ പീഡനം, അച്ഛനാരെന്നറിയാത്ത ലൂസിഫർ, അച്ഛനാരെന്ന് വർണ്യത്തിലാശങ്ക, അച്ഛനാരെന്ന് വെളിപ്പെടുത്തുന്ന ബ്രേക്കിങ്ങ് ന്യൂസ് - മലയാളി ആണത്തത്തിന് മുന്നിലേയ്ക്കിട്ട് കൊടുക്കാൻ പറ്റിയ എല്ലിന്‍ കഷ്ണം. അസാമാന്യമായ സംവിധാനമികവൊന്നും സിനിമയിലില്ല. അതൊന്നും മലയാള സിനിമയിലോ പ്രേക്ഷകര്‍ക്കിടയിലോ ഒരു പ്രശ്നമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍പ്പിന്നെ എന്തിന് ഇത്തരത്തിലുള്ള ആശയങ്ങള്‍ സിനിമയില്‍ കടത്തി? ഇത്രയും സ്വാധീനമുള്ളപ്പോൾ, മോഹൻലാലിനെ വെച്ച് സിനിമയെടുക്കാൻ സാഹചര്യമുള്ളപ്പോൾ പെണ്ണിനെക്കൊണ്ട് ചിത കത്തിക്കലാണോ നിങ്ങൾക്ക് എഫോർഡ് ചെയ്യാൻ പറ്റിയ പുരോഗമനചിന്ത? സെക്ഷ്വൽ അബ്യൂസിനെ അഡ്രസ് ചെയ്താല്‍ ഐറ്റം നമ്പറിടാനുള്ള അവകാശം നേടിയെന്നാണോ? സ്നോഡെനും അസാഞ്ചെയും വായിക്കുന്ന പത്രപ്രവർത്തകന് തന്നെ 'ഉപേക്ഷിച്ച് പോയ ഭാര്യ' എന്ന ദുഃഖത്തിൽ നിന്നൊരു മോചനം പോലും കൊടുക്കുന്നില്ലല്ലോ നിങ്ങൾ.

ഡാൻ ബ്രൗണിനെ വായിച്ച് ചെറിയ ക്ലാസ്സിൽ എനിക്കും എക്സൈറ്റ്മെന്റൊക്കെയുണ്ടായിരുന്നു. ആ എക്സൈറ്റ്മെന്റ് കാറ്റകിസം ക്ലാസ്സിൽപ്പോയി യേശുവിന് ഭാര്യയുണ്ടായിരുന്നു എന്ന് കന്യാസ്ത്രീയോട് പറഞ്ഞ് ഞാന്‍ തീർത്തു. നിങ്ങള്‍ അത് സിനിമയെടുത്ത് തീർത്തു. വളർന്നപ്പോൾ അത് വളരെ സില്ലിയായി തോന്നിയെങ്കിലും ആ എക്സൈറ്റ്മെന്റ് എനിക്ക് മനസ്സിലാക്കാം. സ്കൂളിൽ നിന്ന് പുറത്താക്കപ്പെടാം എന്ന് അന്ന് പീക്കിരി ഞാനെടുത്ത റിസ്ക് പോലും ഇന്ന് നിങ്ങളെടുക്കുന്നില്ലല്ലോ പൃഥ്വിരാജേ. കഷ്ടം.