തിരൂരങ്ങാടി: പൊന്നാനി ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവറുമായി ചർച്ച നടത്തിയെന്നാരോപിച്ച് ലീഗ് പ്രവർത്തകർ കോൺഗ്രസ് നേതാവിനെ വഴിയിൽ തടഞ്ഞു. കെ.പി.സി.സി അംഗം എം.എൻ.കുഞ്ഞഹമ്മദ് ഹാജിക്കെതിരെയാണ് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വെന്നിയൂരിൽവച്ചാണ് യൂത്ത് ലീഗ് അണികൾ കുഞ്ഞഹമ്മദിന്റെ കാർ തടഞ്ഞുനിറുത്തി പ്രതിഷേധിച്ചത്. ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ പി.വി.അൻവർ അവിചാരിതമായി എത്തുകയായിരുന്നുവെന്നാണ് എം.എൻ.കുഞ്ഞഹമ്മദ് ഹാജിയുടെ വിശദീകരണം. കേരള വഖഫ് ബോർഡിലെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സുഹൃത്തിന്റെ വീട്ടിലെത്തിയത്. തിരൂരങ്ങാടി സംയുക്ത മഹല്ല് ജമാഅത്തിന്റെ മൂന്നു നേതാക്കൾ നേരത്തെ അവിടെയുണ്ടായിരുന്നു. ഇതിനിടയിൽ വീട്ടിലെത്തിയ പി.വി. അൻവർ വീട്ടുകാരോട് വോട്ട് ചോദിച്ച് പെട്ടെന്ന് തന്നെ പോയി. ഷുഗർ കുറഞ്ഞതിനെ തുടർന്ന് വീട്ടിലേക്ക് പോവുന്നതിനിടെ കുറച്ചുപേർ തടയുകയായിരുന്നുവെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. അൻവറുമായി ഒരു ചർച്ചയും നടത്തിയില്ല. ഇ.ടിയെ ജയിപ്പിച്ച് കേന്ദ്രത്തിൽ കോൺഗ്രസിനെ അധികാരത്തിലേറ്റുകയാണ് തന്റെ ലക്ഷ്യം. തടഞ്ഞതിന് പിന്നിൽ യൂത്ത് ലീഗിന്റെ ഗുഢലക്ഷ്യമുണ്ട്. ഇത് വിലപ്പോവില്ല. അദ്ദേഹം പറഞ്ഞു
കോൺഗ്രസ് - ലീഗ് പോര് രൂക്ഷമായ പ്രദേശമാണ് തിരൂരങ്ങാടി.