മഞ്ചേരി: മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചത് ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളേജിനു മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിക്കാൻ വഴിത്തിരിവാകുമെന്നു സൂചന. എം.സി.ഐയുടെ പ്രത്യക സംഘം കഴിഞ്ഞ ദിവസം മഞ്ചേരിയിലെത്തി പരിശോധന നടത്തിയിരുന്നു. പ്രത്യേക പരിശോധന മെഡിക്കൽ കോളേജിന് അനുകൂലമാവുമെന്നാണ് പ്രതീക്ഷ.
ജീവനക്കാരുടെ എണ്ണക്കുറവും വിദ്യാർഥികൾക്കടക്കം താമസിക്കാനുള്ള സൗകര്യങ്ങളില്ലാത്തതുമായിരുന്നു മുൻ വർഷങ്ങളിലെ എംസിഐ പരിശോധനകളിൽ മഞ്ചേരി മെഡിക്കൽ കോളജിന് തിരിച്ചടിയായിരുന്നത്. അദ്ധ്യാപകരുടെയും ഡോക്ടർമാരുടെയും നിയമനം പൂർത്തിയാക്കിയത് നേരത്തെ നടന്ന പരിശോധനയിൽ ഗുണകരമാവുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും മഞ്ചേരി മെഡിക്കൽ കോളേജിനു സ്ഥിരാംഗീകാരം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ചിരുന്നില്ല. വിദ്യാർഥികളുടെ ഭാവിയെപോലും നേരിട്ടു ബാധിക്കുന്ന പ്രശ്നത്തിൽ സർക്കാർ ഇടപെടൽ ഈയിടെ കാര്യക്ഷമമായതോടെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ പ്രധാന ന്യൂനതയായ ഹോസ്റ്റൽ കെട്ടിടങ്ങളും ജീവനക്കാർക്കുള്ള താമസ സൗകര്യങ്ങളും ഒരുക്കാൻ നടപടിയായി.
ഡോക്ടർമാരായ സുജാത ബവേജ, ശ്രീനിവാസറാവു, സ്വപ്നതായ് മെഷ്റാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സ സൗകര്യം, വാർഡുകൾ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ഒരുക്കിയ സൗകര്യങ്ങൾ, മാലിന്യ സംസ്കരണത്തിനും പരീക്ഷ നടത്തിപ്പിനുമുള്ള സംവിധാനങ്ങൾ, ലൈബ്രറി, മൈതാനം, താമസത്തിനൊരുക്കുന്ന സൗകര്യങ്ങൾ എന്നിവയെല്ലാം പരിശോധിച്ചു.
കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതിനിടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രത്യേക സംഘം മെഡിക്കൽ കോളേജിൽ പരിശോധന നടത്തി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 2.8107 ഹെക്ടർ സ്ഥലം പത്തു കോടിരൂപ ചെലവിൽ ഏറ്റെടുത്താണ് സംസ്ഥാന സർക്കാർ മഞ്ചേരി ഗവ. മെഡിക്കൽ കോളജിനായി കെട്ടിട സമുച്ചയം നിർമിക്കുന്നത്. വഴി പ്രശ്നത്തിനു പരിഹാരമായതോടെ യന്ത്രസാമഗ്രികളെത്തിച്ചു നിർമാണ പ്രവൃത്തികൾ ടാൻബി കൺസ്ട്രക്ഷൻസ് ആരംഭിച്ചിട്ടുണ്ട്. ആൺകുട്ടികളുടെ ഹോസ്റ്റലിന്റേയും ജീവനക്കാരുടെ ക്വാർട്ടേഴ്സിന്റേയും താഴത്തെ നിലയുടെ സ്ലാബ് ജോലികൾ പൂർത്തിയായി. പെൺകുട്ടികളുടെ ഹോസ്റ്റലിന്റേയും അധ്യാപക ജീവനക്കാരുടെ ക്വാർട്ടേഴ്സിന്റേയും നിർമ്മാണത്തിനു മുന്നോടിയായിട്ടുള്ള പൈലിംഗ് പൂർത്തിയായി.
കാഷ്വാലിറ്റി ബ്ലോക്ക്, ട്രോമകെയർ ബ്ലോക്ക്, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, പുതിയ സർജിക്കൽ ബ്ലോക്ക്, അത്യാധുനിക ക്യാൻസർ ചികിത്സാവിഭാഗം, എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയാണ് മെഡിക്കൽ കോളേജിൽ സൗകര്യ വികസനത്തിന്റെ ഭാഗമായി പ്രാവർത്തികമാക്കുന്നത്. 18 മാസങ്ങൾക്കകം ഹോസ്റ്റലുകളടക്കമുള്ള ബൃഹത്ത് കെട്ടിട നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കാനാകുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ എം.സി.ഐ. പ്രത്യേക സംഘത്തെ ബോധ്യപ്പെടുത്തി. പരിശോധന റിപ്പോർട്ട് അടുത്ത ദിവസം സംഘം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്കു സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജിന്റെ പ്രവർത്തനാംഗീകാരം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക. നിലവിലെ സാഹചര്യം മഞ്ചേരി മെഡിക്കൽ കോളേജിനു അനുകൂലമാവുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുമുള്ളത്.