വളാഞ്ചേരി: കുറ്റിപ്പുറത്ത് വീണ്ടും വൻകഞ്ചാവ് വേട്ട. 25 കിലോ കഞ്ചാവുമായി മൂന്നു പേരെ കുറ്റിപ്പുറം എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഒതുക്കുങ്ങൽ പുത്തൂർ വലിയപറമ്പ് സ്വദേശി കിഴക്കേപറമ്പത്ത് വീട്ടിൽ യൂസഫിന്റെ മകൻ അനീസ് മോൻ (22 ),കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി ചെരട വീട്ടിൽ മജീദിന്റെ മകൻ മുഹമ്മദ് റിഷാദ് (21 ), ഒതുക്കുങ്ങൽ ആട്ടിരി സ്വദേശി കരിപ്പായിൽ വീട്ടിൽ അബൂബക്കറിന്റെ മകൻ അബ്ദുൽ മജീദ് (24 ) എന്നിവരെയാണ് കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ അറസ്റ്റ് ചെയ്തത്.
ആന്ധ്രയിലെ തുനിയിൽ നിന്നും കഞ്ചാവ് ട്രെയിൻ മാർഗം കുറ്റിപ്പുറത്ത് എത്തിച്ച് കോട്ടക്കൽ ഭാഗത്തേക്ക് ഓട്ടോയിൽ കൊണ്ട് പോകുന്നതിനിടയിൽ ഹൈവേ മേൽപ്പാലത്തിന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്. ഈ സംഘം മുൻപും പലതവണ ആന്ധ്രയിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് കടത്തിയിരുന്നു. കോട്ടയ്ക്കൽ കേന്ദ്രീകരിച്ചായിരുന്നു ചില്ലറ വില്പന. വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു ഇവരുടെ ഇര. ഇവരിൽ നിന്നും കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 28,000 രൂപയും നാല് മൊബൈൽ ഫോണും കണ്ടെടുത്തു. മാസം ഏകദേശം 100 കിലോയോളം കഞ്ചാവ് ഇത്തരത്തിൽ ആന്ധ്രയിൽ നിന്ന് കടത്തി കോട്ടക്കൽ മേഖലയിൽ വില്പന നടത്തിയതായി ഇവർ സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരെക്കുറിച്ചും ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്.
പ്രിവന്റീവ് ഓഫിസർമാരായ കെ ജാഫർ, പി ലതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഷിബു ശങ്കർ, എ ഹംസ, ജെ എസ് സജിത്ത്, മുഹമ്മദ് അലി, സാഗീഷ്, വിഷ്ണുദാസ്, മിനു രാജ്, രാജീവ് കുമാർ, എ കെ രഞ്ജിത്, ടികെ രജിത, ടി കെ ജ്യോതി, ദിവ്യ, ശവകുമാർ എന്നിവരും ഇവരെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.