എടപ്പാൾ: പൊന്നാനി പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥിയുടെ വ്യക്തിത്വവും ഗുണവും മനസ്സിലാക്കി ബാലറ്റ് വിനിയോഗിക്കണമെന്ന് ഹൈദരലി തങ്ങൾ പറഞ്ഞു. തൊഴിലാളി പാർട്ടി മുതലാളി പാർട്ടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സേച്ഛ്വാധിപത്യവും ജനാധിപത്യവും തമ്മിലാണ് ഈ തിരഞ്ഞെടുപ്പിൽ രാജ്യത്ത് മത്സരിക്കുന്നത്. ഏത് വേണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും തങ്ങൾ പറഞ്ഞു. പൊന്നാനിയിൽ ഇ. ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കവിയുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ട്രെൻഡ് അങ്ങനെയാണ് ചെറുപ്പക്കാർ അരുംകൊല ചെയ്യപ്പെടുന്ന വെള്ളരിക്കാപ്പട്ടണമായി കേരളം മാറി. ഇത് കണ്ട് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. വടകരയിലെ ഇടത് സ്ഥാനാർത്ഥിത്വം ജനങ്ങൾക്ക് ഇടതുപക്ഷം നൽകിയ ശിക്ഷയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പാർലമെന്റ് മണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീർ, പി. കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൾ വഹാബ് എം.പി , ആര്യാടൻ മുഹമ്മദ്, സി. പി. ജോൺ, എം.എൽ.എമാരായ വി.ടി. ബൽറാം, എ.പി. അനിൽകുമാർ, സി. മമ്മൂട്ടി, പി.കെ. അബ്ദുറബ്ബ്, ആബിദ് ഹുസൈൻ തങ്ങൾ, ടി.എ. അഹമ്മദ് കബീർ, എൻ. ഷംസുദ്ദീൻ, നേതാക്കളായ സി. ഹരിദാസ്, സി.വി. ബാലചന്ദ്രൻ, യു.എ. ലത്തീഫ്, പി.എം.എ സലാം, കാടാമ്പുഴ മോഹൻ, വെന്നിയൂർ മുഹമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.