മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പരസ്യങ്ങളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്നതിനായി ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് അനധികൃതമായി സ്ഥാപിച്ച 8,683 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. 44 ചുവരെഴുത്തുകൾ, 3,878പോസ്റ്ററുകൾ, 3115ബാനറുകൾ, 1,646 മറ്റ് പ്രചരണ സാമഗ്രികൾ എന്നിവയാണ് പൊതുസ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. സ്വകാര്യ സ്ഥലത്ത് നിന്ന് പ്രചരണ സാമഗ്രികൾ ഒന്നും ഇതു വരെ നശിപ്പിക്കേണ്ടി വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളോ പ്രശ്നങ്ങളോ ഒന്നും തന്നെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നോഡൽ ഓഫീസർ അറിയിച്ചു. ഒരു മണ്ഡലത്തിൽ രണ്ട് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളുണ്ടെങ്കിലും ആദ്യത്തേത് മാത്രമാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. രണ്ടാമത്തേത് ഉടൻ രംഗത്തിറങ്ങും. ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിരീക്ഷിക്കുന്നതിനായി പ്രവർത്തനമാരംഭിച്ച ഫ്ളയിങ് സ്‌ക്വാഡിന്റെ വാഹന പരിശോധനയിൽ അനധികൃത പണം, മദ്യം, ലഹരി വസ്തുക്കൾ എന്നിവയൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. 16 മണ്ഡലങ്ങളിൽ ഓരോന്നിലും 3 സ്‌ക്വാഡ് വീതം 48 ഫ്ളയിങ് സ്‌ക്വാഡാണുള്ളത്. ഇരു സ്‌ക്വാഡുകളിലും ഒരു ഓഫീസർ, രണ്ട് ജീവനക്കാർ, ഒരു വീഡിയോ ഗ്രാഫർ, രണ്ട്‌പോലീസ്, ഡ്രൈവർ എന്നിവരാണ് ഉള്ളത്. പൊതുസ്ഥലത്തെ പരസ്യങ്ങൾ നീക്കം ചെയ്യുക, പ്രചാരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങൾ വികൃതമാക്കുന്നത് തടയുക, സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് രേഖാമൂലമുള്ള അനുമതിയില്ലാതെ ബാനറുകളും തോരണങ്ങളും പോസ്റ്ററുകളും നീക്കം ചെയ്യുക, ഇത്തരം നിയമലംഘനങ്ങൾ വീഡിയോയിൽ പകർത്തുക തുടങ്ങിയവയാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനങ്ങൾ. ജില്ലയിൽ സ്‌ക്വാഡുകൾ മോണിറ്റർ ചെയ്യുന്നത്‌നോഡൽ ഓഫീസറായ എ.ഡി.എം ടി. വിജയനാണ്. എല്ലാ ദിവസവുംനോഡൽ ഓഫീസർക്ക് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകുന്നുണ്ട്.