തവനൂർ: കാലപ്പഴക്കവും യഥാസമയമുള്ള അറ്റകുറ്റപ്പണികളുടെ അഭാവവും കുറ്റിപ്പുറം പാലത്തിന്റെ നിലനിൽപ്പ് ഭീഷണിയിലാക്കുന്നു. കോഴിക്കോട് - തൃശൂർ ദേശീയപാതയെ ബന്ധിപ്പിക്കുന്ന കുറ്റിപ്പുറം പാലം 1947ലാണ് നിർമ്മാണം പൂർത്തീകരിച്ചത്. ദിവസേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പക്ഷെ വർഷങ്ങൾ പഴക്കമുള്ള ജില്ലയിലെ വലിയ പ്രധാന പാലമായിട്ടും കനത്ത അവഗണനയാണ് പാലം നേരിടുന്നത്.
വർഷാവർഷം പെയിന്റടിച്ച് പാലം മോടി കൂട്ടുന്നതല്ലാതെ പാലത്തിലെ ടാറിംഗ് അടർന്നത് നേരെയാക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ അധികൃതർ തയ്യാറാവുന്നില്ല. പാലത്തിൽ പലഭാഗത്തും ഗർത്തങ്ങൾ രൂപപ്പെട്ടതും പാലത്തിൽ തെരുവു വിളക്കുകൾ ഇല്ലാത്തതും ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്. ചമ്രവട്ടം പാലത്തിൽ ടാറിംഗ് നടത്തിയെങ്കിലും കുറ്റിപ്പുറം പാലത്തിന്റെ കാര്യത്തിൽ അധികൃതർ അവഗണന തുടരുകയാണ്. നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന കുറ്റിപ്പുറം പാലത്തിലെ ഗർത്തങ്ങൾ അടിയന്തിരമായി അടച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് കാരണമാകും.