തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന്റെ നായകനായ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഭക്തിസാന്ദ്രം. രാമമന്ത്രധ്വനികളുമായി ആയിരക്കണക്കിന് ഭക്തർ രാവിലെ മുതൽ തന്നെ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.30നും 3.30നും ഇടയിലായിരുന്നു പുറപ്പാട് ചടങ്ങ്. ക്ഷേത്ര ഊരായ്മക്കാരായ ചേലൂർ, പുന്നപ്പുള്ളി, ചേലൂർ മനകളിലെ നമ്പൂതിരിമാർ കുളിച്ച് ഈറനുടുത്ത് വന്ന് ക്ഷേത്രമണ്ഡപത്തിലിരുന്നു. തേവരെ എഴുന്നള്ളിക്കാൻ അനുവാദം നൽകി. തുടർന്ന് തൃക്കോൽശാന്തി തേവരെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ബ്രാഹ്മണിപ്പാട്ടിനും പറയ്ക്കും ശേഷം തേവരെ കിഴക്കെ നടയിലേക്ക് എഴുന്നള്ളിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആന ദേവസ്വം സീതാരാമന്റെ പുറത്തേക്ക് സ്വർണ്ണക്കോലം കയറ്റി. ഈ സമയം 1,501 കതിനവെടികൾ മുഴങ്ങി. രണ്ടാനകളുടെ അകമ്പടിയോടെ ക്ഷേത്രപ്രദക്ഷിണം വച്ച ശേഷം പടിഞ്ഞാറെ നടപ്പുരയിലെത്തി പറകൾ സ്വീകരിച്ചു. തുടർന്ന് മതിൽക്കെട്ടിന് പുറത്തേക്കിറങ്ങിയ തേവർ അഞ്ചാനകളോടെ സേതുകുളം ആറാട്ടിന് പുറപ്പെട്ടു. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളിയ തേവർ പടിപ്പുരക്കൽ പടിക്കൽ ആദ്യപറ സ്വീകരിച്ചു. പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് തേവർ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിയത്. ക്ഷേത്രത്തിലെത്തി മറ്റു പൂജകൾക്കുശേഷം തേവരെ പാണികൊട്ടിപുറത്തേക്ക് എഴുന്നള്ളിച്ചു. ചുറ്റമ്പലത്തിനകത്തെ കിണറ്റിൻകരയിൽ ചെമ്പിലാറാട്ട് നടത്തി. ശേഷം അത്താഴപൂജയും അത്താഴശിവേലിയും നടന്നു.