cinima

പത്തനംതിട്ട: പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്തു ചെയ്യും? സമൂഹ മനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം 'സാക്ഷി' ശ്രദ്ധേയമാകുന്നു. സ്‌കൂളിലേക്ക് സ്ഥിരമായി ഒന്നിച്ച് പോകുന്ന അഞ്ചുപേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായുള്ള മാലിന്യ നിക്ഷേപം അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാർ ഒത്തുചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്‌കൂളിലെ മാലിന്യ നിക്ഷേപക തൊട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ കഥയാണ് ഈ ചെറുചിത്രം പറയുന്നത്. തുടർച്ചയായ നാലു ദിവസത്തെ കഥയാണ് സാക്ഷിയുടേത്. ചിത്രത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചിരിക്കുന്നത് ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തകർ തന്നെയാണ്. ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ്.വിജു വിന്റെ കഥയ്ക്ക് ആർ.രോഹിത്ത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു അനിൽകുമാർ, സുബിൻ കെ.എസ് എന്നിവർ എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി,ആര്യ സുദർശനൻ, ബി.ടി.ബിജു, അഭിരാമി, നന്ദു സുനിൽ എന്നിവരാണ്. നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്‌സ് അദ്ധ്യാപിക അഞ്ജു പ്രസാദാണ്. ചിത്രത്തിന്റെ ആദ്യ പ്രദർശനം സ്‌കൂൾ മാനേജർ വി.കെ. സജീവ് നിർവഹിച്ചു. ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമ്പൂർണ ഐ.ടി.സാക്ഷരത എന്ന പ്രോജക്ട് നടപ്പിലാക്കി കഴിഞ്ഞു.