കടമ്പനാട് :കെട്ടുരുപ്പിടികൾ നിരന്നു ...പെരിങ്ങനാട് കാഴ്ചപ്പറമ്പ് ആവേശത്തിന്റെ അലകടലായി മാറി
ഹര ഹര മഹാദേവ മന്ത്രങ്ങൾകൊണ്ട് അന്തരീക്ഷം മുഖരിതമായി. പടുകൂറ്റൻ കുതിരകളും ഇരട്ടക്കാളകളും എടുപ്പുകാളകളും കാഴ്ചക്കാരുടെ മനംകവർന്നു. എരുക്കുംപൂമാല ചാർത്തി സുവർണ ശോഭയാർന്ന ഇരട്ട ജീവിതയിൽ എഴുന്നെള്ളിയ മഹാദേവർ അനുഗ്രഹം ചൊരിഞ്ഞ് നീങ്ങുന്നത് ഭക്തർക്ക് ദർശന പുണ്യമായി. കെട്ടുകാഴ്ചയുടെ വരവ് ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ചു. ചെണ്ടമേളവും പഞ്ചവാദ്യവും പഞ്ചാരിമേളും ശിങ്കാരിമേളവും ഉത്സവത്തിന് താളക്കൊഴുപ്പ് പകർന്നു. വൈകിട്ട് നാലോടെ കെട്ടുരുപ്പടികൾ ക്ഷേത്രപരിസരത്തെത്തി.നാലരയോടെ കരക്കാ ർ ശാസ്താക്ഷേത്രത്തിന് മുന്നിലെത്തി നാളികേരം ഉടച്ച് കരപറഞ്ഞ് കളഭം വാങ്ങിയതോടെ പത്ത് കരകൾക്കും നാഥനായ മഹാദേവരുടെ ആറാട്ടെഴുന്നെള്ളത്ത് ആരംഭിച്ചു. ക്ഷേത്രഗോപുരത്തിന് മുൻവശത്ത് കരമുറപ്രകാരം കെട്ടുരുപ്പടികൾ ഒന്നൊന്നായി നിരന്നു. ഇതോടെ മഹാദേവർ കരപ്രകാരം ഓരോ കെട്ടുരുപ്പടികളുടെയും അടുത്തെത്തി അനു ഗ്രഹം ചൊരിഞ്ഞതോടെ കരക്കാ ർ കെട്ടുരുപ്പടികൾ എടുത്തുയർത്തി എതിരേറ്റു തുടർന്ന് കരമുറ പ്രകാരം കെട്ടുരുപ്പടികൾ കാഴ്ചപ്പറമ്പിലേക്ക് നീങ്ങി, ഈ സമയം മഹാദേവരും എഴുന്നെള്ളി എത്തിയതോടെ കാഴ്ചപ്പറമ്പ് ജനസമുദ്രമായി മാറി. കാഴ്ചപ്പറമ്പിന് പടിഞ്ഞാറുള്ള ആറാട്ടുകുളത്തിലേക്ക് നീങ്ങിയ മഹാദേവർക്ക് കെട്ടുകാ ഴ്ചകൾ അകമ്പടിയായി.