elr
പുലിമലപ്പാറ രാപ്പകൽ സമരപ്പന്തലിൽ ജില്ലാ കളക്ടർ; പ്രതീക്ഷയോടെ നാട്ടുകാർ

ഇളമണ്ണൂർ: ജനവാസ മേഖലയായ പുലിമലയിലെ പാറഖനനം തടയണമെന്നാവശ്യപ്പെട്ട് ചായലോട്‌ ജനകീയസമിതി നടത്തിവരുന്ന രാപ്പകൽ സമരപ്പന്തലിൽ ജില്ലാ കളക്ടർ പി ബി നൂഹ് എത്തി. പ്രദേശവാസികൾ പരാതികളും ആശങ്കകളും കളക്ടർ മുമ്പിൽ അവതരിപ്പിച്ചു. പ്രവർത്തന അനുമതിക്കായി കാത്തുകിടക്കുന്ന ക്വാറിയുടെ സമീപത്തുള്ള കാൻസർ രോഗിയായ മണക്കുഴി ശാന്തയുടെ വീട് കളക്ടർ സന്ദർശിച്ചു. കളക്ടർ എത്തിയതോടെ പാറഖനനത്തിനെതിരെ തങ്ങൾക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.. അടിയന്തരമായി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ, പുതിയതായി ആരംഭിക്കാൻ പോകുന്ന ക്വാറിയ്ക്കെതിരെ ജനങ്ങൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഏനാദിമംഗലം പുലിമലപ്പാറ ഖനനത്തിനെതിരെ കേരള ഹൈക്കോടതിയുടെ നിരോധന ഉത്തരവ് ഉണ്ടായിരുന്നു. പഞ്ചായത്ത് ലൈസൻസ് തടഞ്ഞുവച്ചിരിക്കുന്നു എന്ന് കാണിച്ച് ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ച കേസിൽ ചായലോട് ആശ്രമം യു പി ,ഹൈസ്കൂൾ, സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം, ജനകീയ സമിതി,​ കേരള നദീസംരക്ഷണസമിതി എന്നിവ കക്ഷിചേർന്നിരുന്നു. ഇൗ കേസ് നിലനിൽക്കെ ക്വാറി ഉടമ മറ്റൊരു ബെഞ്ചിൽ നിന്ന് ക്വാറിയിൽ മിഷിനറി ഇൻസുലേഷൻ സ്ഥാപിക്കാൻ ഉത്തരവ് നേടി. ഇതിനെതിരെ ജനകീയ സമിതി നേതാക്കളായ കെ.ജി.രാജനും മാത്യുക്കുട്ടിയും കേരളാഹൈക്കോടതി ചീഫ് ജസ്റ്റീസിന് സമർപ്പിച്ച റിട്ട് പെറ്റീഷനിലാണ് നിരോധന ഉത്തരവ് ഉണ്ടായത്.നേരത്തെ പാറഖനനത്തിന് അനുകൂലമായ നടപടിയെടുത്ത ഉദ്യോഗസ്ഥരോടുള്ള പ്രതിഷേധമായി ചായലോട് ജനകീയസമിതി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഒാഫീസ് ഉപരോധിച്ചിരുന്നു.