h
സി.പി.എം പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയ പ്രതി ഷാജഹാനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

കടയ്ക്കൽ:കടയ്ക്കൽ ചിതറ വളവുപച്ചയിൽ സി.പി.എം പ്രവർത്തകനായ മുഹമ്മദ് ബഷീറിനെ കുത്തിക്കൊന്ന കേസിലെ പ്രതി ഷാജഹാനെ കോടതി റിമാൻഡ് ചെയ്തു.

അതിനിടെ രാഷ്ട്രീയ കൊലപാതകമാണെന്നും അല്ലെന്നുമുള്ള തർക്കം രൂക്ഷമായി. പ്രതി ഷാജഹാൻ കോൺഗ്രസുകാരനാണെന്നും രാഷ്ട്രീയ കൊലപാതകമാണെന്നും സി. പി. എം. ആരോപിച്ചു. രാഷ്ട്രീയമില്ലെന്ന് കൊല്ലപ്പെട്ട മുഹമ്മദ് ബഷീറിന്റെ ബന്ധുക്കൾ പ്രതികരിച്ചു.മരച്ചീനി കൊടുക്കാത്തതിന്റെ പകയിലാണ് കൊലപാതകമെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലും ഇക്കാര്യമാണ് പരാമർശിക്കുന്നത്. പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കോൺഗ്രസ് അറിയിച്ചു.

അടിയുറച്ച സി.പി.എം പ്രവർത്തകനാണ് മുഹമ്മദ് ബഷീർ.മരച്ചീനി ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടാവുകയും ഷാജഹാൻ ബഷീറിനെ ഇരട്ടപ്പേര് വിളിക്കുകയുമായിരുന്നു.പിന്നീട് വീട്ടിലെത്തിയ മുഹമ്മദ് ബഷീർ കുളി
ക്കാനിറങ്ങുമ്പോൾ പിന്തുടർന്നെത്തിയ ഷാജഹാൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു.ശരീരമാസകലം ഒമ്പത്
കുത്തുകളേറ്റിരുന്നു.

റൂറൽ എസ്.പി സൈമൺ, ഡിവൈ.എസ്.പി സതീഷ് കുമാർ, കടയ്ക്കൽ സി.ഐ പ്രദീപ് കുമാർ ,എസ്.ഐമാരായ വി.സജു, സജീർ എന്നിവരുടെ നേതൃത്വത്തിൻ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.വിരലടയാള വിദഗ്ധരും എത്തിയിരുന്നു.

വിലാപയാത്രയായി വീട്ടിലേക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയി
ലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിച്ചു.നൂറു കണക്കിന് പേർ അന്ത്യോപചാരമർപ്പിച്ചു. കാനൂർ മുസ്ലിം ജമാഅത്തിൽ കബറടക്കി.

സോമപ്രസാദ് എം.പി,സി.പി.എം നേതാക്കളായ എസ്. ജയമോഹനൻ, എസ്.സുദേവൻ, എസ്.രാജേന്ദ്രൻ,കെ.രാജഗോപാൽ,രാജപ്പൻ നായർ,കരിങ്ങന്നൂർ മുരളി,കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വിക്രമൻ,ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു,സി.പി.ഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറി ജെ.സി.അനിൽ,കോൺഗ്രസ് നേതാക്കളായ എസ്.മുരളീധരൻ നായർ,കോലായിൽ സുരേഷ്,അൻസാർ തലവരമ്പ്‌,എം.എ.ലത്തീഫ് തുടങ്ങിയവർ പരേതന്റെ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു

സി. പി. എമ്മിന്റെ നേതൃത്വത്തിൽ വൈകുന്നേരം അനുശോചന യോഗം ചേർന്നു.