കൊല്ലം:അദ്ധ്യാപിക ഭർതൃഗൃഹത്തിൽ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനിൽ സജുവിനെയാണ് (27) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ബുധനാഴ്ചയാണ് സജുവിന്റെ ഭാര്യ പ്രിയങ്ക (23) തീപ്പൊള്ളലേറ്റ് മരിച്ചത്.
പ്രണയ ജീവിതം നരക തുല്യമായപ്പോഴാണ് ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനിൽ പ്രിയങ്ക (23) മരണത്തെ സ്വയംവരിച്ചത്. വീടിന് സമീപത്തുതന്നെയുള്ള സജുവുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു. വീട്ടിലറിഞ്ഞപ്പോൾ മതങ്ങളുടെ വേലിക്കെട്ടും മറ്റ് വിഷയങ്ങളും തടസമായി. ഒടുവിൽ പ്രിയങ്ക 2017ഏപ്രിൽ 6ന് രാത്രി പ്രണയ നായകനായ സജുവിനൊപ്പം ഇറങ്ങിപ്പോയത് ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയായിരുന്നു.
പതിനഞ്ച് ദിവസം മറ്റൊരു നാട്ടിൽ താമസിച്ചു. തിരികെ സജുവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴേക്കും സ്വന്തംവീട്ടുകാർ പ്രിയങ്കയ്ക്ക് അന്യരായി മാറി. നാണക്കേടും വിഷമവും സഹിക്കാനാവാതെ പ്രിയങ്കയുടെ മാതാപിതാക്കൾ തങ്ങളുടെ വസ്തുവും വീടും വിറ്റ് വാക്കനാട് സ്ഥലം വാങ്ങി താമസവും മാറി. ഇരുവീട്ടുകാരും തമ്മിൽ പിന്നീട് ഒരു ബന്ധവും ഉണ്ടായില്ല. എങ്കിലും ഇടയ്ക്കിടെ പ്രിയങ്ക അമ്മ ശശികലാദേവിയെ ഫോൺ ചെയ്തുതുടങ്ങി. മാതൃവാത്സല്യത്തിന് മുന്നിൽ എതിർപ്പുകൾ അകന്നുവന്നതാണ്. പ്രിയങ്ക ഗർഭിണി ആയവേളയിലാണ് അമ്മയുമായി ഫോണിലുള്ള വിളി കൂടിയത്.
വീട്ടിലെ പീഡനങ്ങൾ അപ്പോഴൊക്കെ അവൾ അമ്മയോട് ചെറുതായി സൂചിപ്പിക്കുകയും ചെയ്തു. മനസ്സിന്റെയും ശരീരത്തിന്റെയും വിഷമങ്ങൾ അബോർഷനിലെത്തി. പിന്നീട് തീർത്തും ബുദ്ധിമുട്ടിലേക്ക് മാറുകയായിരുന്നു. ബി.എഡ് പാസായതിനാൽ ശാസ്താംകോട്ടയിലെ സ്വകാര്യ സ്കൂളിൽ പ്രിയങ്ക അദ്ധ്യാപികയായി ജോലിക്ക് കയറി. ശമ്പളത്തെക്കാൾ രാവിലെ മുതൽ വൈകിട്ടുവരെയുള്ള സമയം തള്ളാനൊരു ആശ്വാസ മാർഗ്ഗമായിട്ടാണ് ഈ ജോലി പ്രിയങ്ക കണ്ടത്. പുലർച്ചെ എഴുന്നേറ്റ് ആഹാരം പാകം ചെയ്യുന്നതുൾപ്പടെ ജോലിത്തിരക്ക് തുടങ്ങും. സ്കൂളിൽ നിന്നുവന്നാലും ജോലിയ്ക്ക് കുറവില്ല. ഭർത്താവിന്റെ മാതാപിതാക്കളെയും സംരക്ഷിക്കേണ്ടതുണ്ട്.
എല്ലാ ജോലികളും തീർത്ത് അന്തിയുറക്കത്തിനൊരുങ്ങുമ്പോൾ മദ്യ ലഹരിയിലെത്തുന്ന സജുവിന്റെ കൊടിയ മർദ്ദനങ്ങൾ. വെറുംകയ്യോടെ രാത്രിയിൽ ഇറങ്ങിച്ചെന്നതിന്റെ നീരസം അന്നുമുതൽ കാട്ടുന്നതാണ്. സ്ത്രീധനം വേണമെന്ന നിർബന്ധം മിക്കപ്പോഴും കയ്യേറ്റങ്ങളിലേക്ക് മാറും. അടികൊണ്ട് കരയുമ്പോൾ ആശ്വസിപ്പിക്കാൻ പോലും പ്രിയങ്കയ്ക്ക് ഒരു തുണയില്ലാതെ വന്നു. നേരിട്ട് പറഞ്ഞില്ലെങ്കിലും അയൽക്കാരിൽ നിന്നും മറ്റുമായി പ്രിയങ്കയുടെ വീട്ടുകാർ ഇതൊക്കെ അറിയുന്നുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് വഴക്കുകൂടി തള്ളിയിട്ടപ്പോൾ പ്രിയങ്കയുടെ കാലിന് പൊട്ടലേറ്റിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങി വീട്ടിലെത്തിയപ്പോഴും പീഡനങ്ങൾക്ക് കുറവുണ്ടായില്ല. ഒടുവിൽ അവൾ മരണത്തെ സ്വയം വരിക്കാൻ തീരുമാനിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.
ആത്മഹത്യയോ കൊലപാതകമോ എന്നതിൽ ഇനിയും വ്യക്തത കൈവരാനുണ്ട്. മരണത്തിലെ ദുരൂഹത ആദ്യദിനത്തിൽത്തന്നെ ബോദ്ധ്യപ്പെട്ടതിനാൽ സജുവിനെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്യുകയും ഇന്നലെ കോടതി റിമാൻഡ് ചെയ്യുകയുമുണ്ടായി. ഈ ആഴ്ച സജുവിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നാണ് തെക്കുംഭാഗം പൊലീസ് അറിയിച്ചത്.