തൃശൂർ : അന്തരീക്ഷ താപം വർദ്ധിച്ച സാഹചര്യത്തിൽ സൂര്യാഘാതത്തിനെതിരെ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനം തകരാറിലാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. സൂര്യാഘാതം മാരകമാകാൻ സാദ്ധ്യത ഉള്ളതിനാൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. കഴിഞ്ഞ എതാനും ദിവസമായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ലക്ഷണങ്ങൾ
ശക്തിയായ വിയർപ്പ്, വിളർത്ത ശരീരം, പേശീ വലിവ്, ശക്തിയായ ക്ഷീണം, തല കറക്കം, തല വേദന, ഛർദ്ദി , ബോധം കെട്ട് വീഴുക എന്നിവയാണ് . ശരീരം തണുത്ത അവസ്ഥയിലും, നാഡീ മിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലുള്ള ശ്വസന നിരക്ക്.

ഉടൻ ചെയ്യേണ്ടവ

ലക്ഷണം അനുഭവപ്പെട്ടാൽ ജോലി ചെയ്യുന്ന വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക..

വിശ്രമിക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക,വീശുക

ഫാൻ, എ.സി തുടങ്ങിയവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക

ധാരാളം വെള്ളം കുടിക്കുക

കട്ടി കൂടിയ വസ്ത്രം മാറ്റി കട്ടി കുറഞ്ഞ വസ്ത്രം ധരിക്കുക

കഴിയുന്നതും വേഗം വൈദ്യ സഹായം തേടുക.

വരാതിരിക്കാൻ

വേനൽക്കാലത്ത് ചൂടിന് കാഠിന്യം കൂടുമ്പോൾ ധാരാളം വെള്ളം കുടിക്കുക,

ദാഹം തോന്നിയില്ലെങ്കിൽ പോലും ഓരോ മണിക്കൂർ കൂടുമ്പോഴും 2-4 ഗ്ലാസ്സ് വെള്ളം കുടിക്കുക

ധാരാളം വിയർപ്പുള്ളവർ ഉപ്പിട്ട കഞ്ഞി വെള്ളവും, ഉപ്പിട്ട നാരങ്ങാ വെള്ളവും കുടിക്കുക.

നിയന്ത്രണം


വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ജോലി സമയം ക്രമീകരിക്കുക

ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയം വിശ്രമിക്കുക

രാവിലെയും, വൈകീട്ടും കൂടുതൽ സമയം ജോലി ചെയ്യുക.