തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന്റെ നായകനായ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഭക്തിസാന്ദ്രം. രാമമന്ത്രധ്വനികളുമായി ആയിരക്കണക്കിന് ഭക്തർ രാവിലെ മുതൽ തന്നെ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. ബുധനാഴ്ച പകൽ 2.30നും 3.30നും ഇടയിലായിരുന്നു പുറപ്പാട് ചടങ്ങ്. ക്ഷേത്ര ഊരായ്മക്കാരായ ചേലൂർ, പുന്നപ്പുള്ളി, ചേലൂർ മനകളിലെ നമ്പൂതിരിമാർ കുളിച്ച് ഈറനുടുത്ത് വന്ന് ക്ഷേത്രമണ്ഡപത്തിലിരുന്നു. തേവരെ എഴുന്നള്ളിക്കാൻ അനുവാദം നല്കി. തുടർന്ന് തൃക്കോൽശാന്തി തേവരെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു.
ബ്രാഹ്മണിപ്പാട്ടിനും പറയ്ക്കും ശേഷം തേവരെ കിഴക്കെ നടയിലേക്ക് എഴുന്നള്ളിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആന ദേവസ്വം സീതാരാമന്റെ പുറത്തേക്ക് സ്വർണ്ണക്കോലം കയറ്റി. ഈ സമയം 1501 കതിനവെടികൾ മുഴങ്ങി. രണ്ടാനകളുടെ അകമ്പടിയോടെ ക്ഷേത്രപ്രദക്ഷിണം വച്ച ശേഷം പടിഞ്ഞാറെ നടപ്പുരയിലെത്തി പറകൾ സ്വീകരിച്ചു. തുടർന്ന് മതിൽക്കെട്ടിന് പുറത്തേക്കിറങ്ങിയ തേവർ അഞ്ചാനകളോടെ സേതുകുളം ആറാട്ടിന് പുറപ്പെട്ടു. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളിയ തേവർ പടിപ്പുരക്കൽ പടിക്കൽ ആദ്യപറ സ്വീകരിച്ചു.
പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് തേവർ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിയത്. ക്ഷേത്രത്തിലെത്തി മറ്റു പൂജകൾക്കുശേഷം തേവരെ പാണികൊട്ടിപുറത്തേക്ക് എഴുന്നള്ളിച്ചു. ചുറ്റമ്പലത്തിനകത്തെ കിണറ്റിൻകരയിൽ ചെമ്പിലാറാട്ട് നടത്തി. ശേഷം അത്താഴപൂജയും അത്താഴശിവേലിയും നടന്നു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം പ്രൊഫ. സി.എം. മധു, സെക്രട്ടറി വി.എ. ഷീജ, ഡെപ്യൂട്ടി കമ്മിഷണർ പി. രാജേന്ദ്ര പ്രസാദ്, ലോ ഓഫീസർ ഷൈമോൾ വാസു, അസിസ്റ്റന്റ് കമ്മിഷണർമാരായ എ. ജയകുമാർ, ശോഭന, തൃപ്രയാർ ദേവസ്വം മാനേജർ കെ. ജയകുമാർ, ദേവസ്വം തൃശൂർ ഗ്രൂപ്പ് സൂപ്രണ്ട് വി.എൻ. സ്വപ്ന, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, പി.ജി. നായർ, എം. സ്വർണ്ണലത, വി.ആർ പ്രകാശൻ, യു.പി. കൃഷ്ണനുണ്ണി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി. രാവിലെ മുതൽ ഊട്ടുപുര ഹാളിൽ അന്നദാനം നടന്നു. ദേവസ്വം ബോർഡ് അംഗം പ്രൊഫ. സി.എം. മധു ഉദ്ഘാടനം ചെയ്തു. വൈകീട്ട് നാലുവരെ നടന്ന അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തർ സംബന്ധിച്ചു.