തൃശൂർ: തൃപ്രയാറിൽ ഇന്ന് നടക്കുന്ന അഖിലേന്ത്യ ഫിഷർമെൻ പാർലമെന്റടക്കം കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തൃശൂരിലെത്തി. ഇന്നലെ കന്യാകുമാരിയിലെ പൊതുസമ്മേളനത്തിന് ശേഷം നെടുമ്പാശേരിയിലെത്തി അവിടെ നിന്ന് കാർ മാർഗം രാത്രി 8.45 ഓടെയാണ് തൃശൂർ രാമനിലയത്തിലെത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി സെക്രട്ടറി മുകുൾ വാസ്നിക്, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി തൃശൂരിലെത്തിയത്. രാമനിലയത്തിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷനെ ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, ഒ. അബ്ദുറഹിമാൻ കുട്ടി, ജോസഫ് ചാലിശേരി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, യു.ഡി.എഫ് കൺവീനർ കെ.ആർ. ഗിരിജൻ മറ്റ് ഘടക കക്ഷി നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നേതാക്കളായ ഷാനിമോൾ ഉസ്മാൻ, കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയായൻ തുടങ്ങിയവരും രാമനിലയത്തിലുണ്ടായിരുന്നു.
തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവരും രാഹുൽ ഗാന്ധിയെ കാണാൻ രാമനിലയത്തിലെത്തി. കേരളത്തിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി രാമനിലയത്തിൽ രാത്രി വൈകിയും ചർച്ച നടത്തി.
ഈയിടെ വയനാട്ടിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ആസന്നമായതും സുരക്ഷ വർദ്ധിപ്പിക്കാൻ കാരണമായി.സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിനു പുറമെ പൊലീസും സുരക്ഷാച്ചുമതലയിലുണ്ടായിരുന്നു.
കോൺഗ്രസ് ജില്ലാ ഘടകം നൽകിയ തിരിച്ചറിയൽ കാർഡുള്ള നേതാക്കൾക്ക് മാത്രമാണ് രാമനിലയത്തിലേക്ക് പ്രവേശനം അനുവദിച്ചത്. പ്രത്യേക സുരക്ഷാ സേനയുടെ നിയന്ത്രണത്തിലായിരുന്നു രാമനിലയം. രാമനിലയത്തിലും സിറ്റി പൊലീസ് പരിധിയിലുമായി 400 പൊലീസുകാരെ സുരക്ഷാ ജോലിക്കായി ചുമതലപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ തൃപ്രയാറിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം ഉച്ചയോടെ കണ്ണൂരിലേക്ക് പോകും.