padma
തൃശൂർ 7 കേരള ഗേൾസ് ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ കേഡറ്റ്‌സിനൊപ്പം പാലയ്ക്കലുള്ള സുബേദാർ പത്മനാഭന്റെ വീട്ടിലെ കൃഷിയിടത്തിലെത്തിയപ്പോൾ

തൃശൂർ: അതിർത്തിയിൽ പതിറ്റാണ്ടുകൾ കാവൽ നിന്ന്, രണ്ടു യുദ്ധങ്ങളെ യുദ്ധമുഖത്ത് നേരിട്ട്, ഒടുവിൽ വിശ്രമിക്കാനൊരുങ്ങുമ്പോൾ സുബേദാർ പത്മനാഭന് തോന്നി, ഇനി പ്രകൃതിക്കു കാവലാവണമെന്ന്. അങ്ങനെ ഈ പട്ടാളക്കാരൻ കൃഷി ചെയ്യാനിറങ്ങി. ആ വിളവെടുപ്പുത്സവത്തിന് കാക്കിപ്പട നേതൃത്വമെടുക്കട്ടെ എന്ന് കേണൽ എച്ച് പദ്മനാഭൻ എന്ന എൻ.സി.സി. കമാൻഡിംഗ് ഓഫീസർക്കും തോന്നി. തൃശൂർ 7 കേരള ഗേൾസ് ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ തന്റെ കുറച്ചു കേഡറ്റ്‌സിനെയും കൂട്ടി പാലയ്ക്കലുള്ള സുബേദാർ പത്മനാഭന്റെ വീട്ടിലെത്തി.

കുട്ടികൾ ഇവർക്കൊപ്പം മണ്ണിലിറങ്ങി. മണ്ണിന്റെ മണമറിഞ്ഞ് കപ്പ പറിച്ചു. വിളവെടുപ്പുത്സവം അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് സൂര്യ ഷോബി ഉദ്ഘാടനം ചെയ്തു.

അദ്ദേഹം 1971 ൽ ഇതേ ബറ്റാലിയനിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും യൂണിഫോമിട്ട കേഡറ്റുകളെ കാണുമ്പോൾ 50 കൊല്ലം മുമ്പ് ഉണ്ടായിരുന്ന അതേ സ്‌നേഹവും ഊർജ്ജവും അദ്ദേഹത്തിനുണ്ട്. ആ സ്‌നേഹമാണ് ഇന്നും ഏതാണ്ട് അമ്പതോളം വർഷങ്ങൾക്കിപ്പുറത്തും എൻ.സി.സിയും നായിബ് സുബേദാർ പി.കെ പദ്മനാഭനും കാത്തു സൂക്ഷിക്കുന്നത്.


വിഷരഹിത കൃഷി രീതികൾ കേഡറ്റുകളിലൂടെ പ്രചരിപ്പിക്കാനും കൂടി ആണ് അദ്ദേഹത്തെ ഇക്കാര്യം ചെയ്യാൻ പ്രേരിപ്പിച്ചത്. അതിന് എൻ.സി.സി ഓഫീസറുടെ പൂർണ്ണ പിന്തുണ ഉണ്ടെന്ന് മനസിലാക്കിയ ഈ വിമുക്ത ഭടൻ ഇതുപോലെയുള്ള കൂടുതൽ സംരംഭങ്ങൾ എൻ.സി.സിയുമായി ചേർന്നു നടത്തുമെന്നും പറഞ്ഞു. എൺപത്തിയാറാം വയസിലും ഈ കൃഷിയിൽ വ്യാപൃതനാവുന്ന ഈ വിമുക്തഭടനും ഭാര്യ സരോജിനിയും നാടിന് ആവേശമാണെന്ന് കേണൽ ഒ. പദ്മനാഭൻ പറഞ്ഞു.