തൃശൂർ: ജനാധിപത്യം നിലനിൽക്കണമെങ്കിൽ നാം അധികൃതരോട് ചോദ്യങ്ങൾ ചോദിച്ചേ തീരൂവെന്ന് പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി പറഞ്ഞു. 14-ാം തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാദ്ധ്യമങ്ങളും സാമൂഹിക മാദ്ധ്യമങ്ങളും സർക്കാരിനോട് വിധേയത്വം പുലർത്തുന്ന ഇക്കാലത്ത് കലാകാരന്മാർ നിശബ്ദരായിക്കൂടാ. അശാസ്ത്രീയ വികസനമോ, ജനദ്രോഹ നടപടിയോ എന്തുമാകട്ടെ, ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് സിനിമയാണ്. തങ്ങളുടെ സൃഷ്ടിയിലൂടെ കലാകാരന്മാർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണം. ജനാധിപത്യത്തെ സജീവമായി നിലനിറുത്താൻ വേണ്ടിയെങ്കിലും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ കൃഷ്ണനുണ്ണി അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ബുക്ക് സംവിധായകൻ കെ. ഗോപിനാഥ് കൗൺസിലർ സമ്പൂർണയ്ക്ക് നൽകി പ്രകാശനം ചെയ്തു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാന്തൻ, ദ ലവർ ഓഫ് കളർ സംവിധാനം ചെയ്ത ശരീഫ് ഈസയെയും മികച്ച ശബ്ദമിശ്രണത്തിന് അവാർഡ് ലഭിച്ച ജയദേവൻ ചക്കാടത്തിനെയും ആദരിച്ചു. ഫാ. ബെന്നി ബെനഡിക്ട്, എ. രാധാകൃഷ്ണൻ, ചലച്ചിത്രോത്സവ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ഡേവിസ് ചുങ്കത്ത്, ചെറിയാൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.