50000 ത്തോളം പുതിയ വോട്ടർമാരെ ഉൾപ്പെടുത്തും

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകൾ സ്ത്രീകൾക്കും അംഗപരിമിതർക്കും സൗകര്യപ്രദമായി സജ്ജീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ടി.വി. അനുപമ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ത്രീ സൗഹൃദ ബൂത്തുകളിൽ പോളിംഗ് ഉദ്യോഗസ്ഥരായി സ്ത്രീകളെ നിയമിക്കും. ബൂത്തുകളിൽ മുലയൂട്ടലിനായി പ്രത്യേക സംവിധാനവും ഏർപ്പെടുത്തും.
ബൂത്ത് തലത്തിൽ തന്നെ അംഗപരിമിതരെ കണ്ടെത്തി വോട്ട് ചെയ്യാനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. അംഗപരിമിതർ എത്തുന്ന പോളിംഗ് ബൂത്തുകൾ അംഗപരിമിത സൗഹൃദ ബൂത്തുകളാക്കി മാറ്റും. പഞ്ചായത്ത് തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേത് അടക്കമുള്ള സർക്കാർ വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ സജ്ജമാക്കി അംഗപരിമിതരെ പോളിംഗ് ബൂത്തിലെത്തിക്കും. ബൂത്തുകളിൽ വീൽചെയർ സൗകര്യം, ഇരിപ്പിടം, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കും. ജില്ലയിൽ 5,000 മുതൽ 10000 വരെ അംഗപരിമിതരെ വാഹനങ്ങളിൽ ബൂത്തുകളിലെത്തിക്കാനാണ് ലക്ഷ്യം.

വോട്ടർപട്ടികയിൽ കൂടുതൽ പേരെ ചേർക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 50000 ത്തോളം പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താനാണ് ശ്രമം. വോട്ടവകാശത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ സ്വീപ് പ്രവർത്തനങ്ങൾ ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കോളേജ് തലത്തിലും പട്ടികവർഗ കോളനികളിലും അംഗപരിമിതർക്കിടയിലും ബോധവത്കരണം സംഘിടിപ്പിച്ചുവരുന്നു.

2283 പോളിംഗ് സ്റ്റേഷനുകൾ
ജില്ലയിൽ 13 നിയോജക മണ്ഡലങ്ങളിലായി 2283 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 23,59,582 ലക്ഷം വോട്ടർമാരുണ്ട്.

6000 ത്തിലേറെ പോസ്റ്ററുകൾ നീക്കി
വിവിപാറ്റ് ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഓരോ മണ്ഡലങ്ങളിലും പരിചയപ്പെടുത്തി വരുന്നു. ഇതിനായി ആറ് സ്‌ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് വരെ ഇത് തുടരും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനായി സി വിജിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാല് സ്‌ക്വാഡുകളായാണ് പ്രവർത്തനം. ഇതുവഴി പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള ഏതു പരാതിക്കും 100 മിനിറ്റിനുള്ളിൽ പരിഹാരം കാണും.

സി വിജിലിൽ ഒരു നിയോജക മണ്ഡലത്തിൽ 3 സ്റ്റാറ്റിക് സർവെയ്‌ലബിൾ സംഘങ്ങളും 3 ഫ്‌ളയിംഗ് സ്‌ക്വാഡ് സംഘവും ഒരു ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡും എം.സി.സി സ്‌ക്വാഡും പ്രവർത്തിക്കുന്നുണ്ട്. ഡീഫെയ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി 6000 ത്തിലധികം പോസ്റ്ററുകൾ ജില്ലയിൽ നീക്കം ചെയ്തു. തിരഞ്ഞെടുപ്പിൽ ഗ്രീൻപ്രോട്ടോകോൾ കർശനമായി നടപ്പിലാക്കും.

പ്ലാസ്റ്റിക്, പി വി സി, ഡിസ്‌പോസിബിൾ വസ്തുക്കൾ മുതലായവ ഒഴിവാക്കും. ബോർഡുകൾ, ബാനറുകൾ് തുടങ്ങിയവ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കേണ്ടതാണെന്നും ബോർഡുകൾ, ബാനറുകൾ എന്നിവയിൽ നിന്നുള്ള മാലിന്യ സാധ്യതകൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.

എ.ഡി.എം: റെജി പി. ജോസഫ്, ആർ.ഡി.ഒ: പി.എ. വിഭൂഷണൻ, ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ സി.വിജയൻ എന്നിവർ പങ്കെടുത്തു.