krishnan-namboothiri

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി വാവന്നൂർ പൊട്ടക്കുഴി മനയിലെ കൃഷ്ണൻ നമ്പൂതിരിയെ (44 ) തിരഞ്ഞെടുത്തു. ക്ഷേത്ര ഓതിക്കൻ കൂടിയായ കൃഷ്ണൻ നമ്പൂതിരി രണ്ടാം തവണയാണ് മേൽശാന്തിയാകുന്നത്. ഉച്ചപൂജയ്ക്ക് ശേഷം നമസ്‌കാര മണ്ഡപത്തിൽ ഇപ്പോഴത്തെ മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയാണ് നറുക്കെടുപ്പ് നടത്തിയത്. തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് , ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ്, ഭരണസമിതി അംഗങ്ങൾ ആയ പി. ഗോപിനാഥ്, കെ.കെ. രാമചന്ദ്രൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത് , അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സംബന്ധിച്ചു.

59 അപേക്ഷകരിൽ തന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ 53 പേരിൽ യോഗ്യത നേടിയ 50 പേരെയാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്. കൃഷ്ണൻ നമ്പൂതിരിയുടെ പിതാവ് പൊട്ടക്കുഴി നീലകണ്ഠൻ നമ്പൂതിരി രണ്ടു തവണ മേൽശാന്തിയായിരുന്നു . അമ്മ പെരിന്തൽമണ്ണ ചെത്തല്ലൂർ കറത്തേടത്ത് മന ദേവകി അന്തർജ്ജനം. ബാലശ്ശേരി പാലക്കാട് മനയിലെ ശുഭയാണ് ഭാര്യ . ദേവിക, പാർവതി, ഹരി എന്നിവരാണ് മക്കൾ. സഹോദരൻ നാരായണൻ നമ്പൂതിരിയിൽ നിന്നാണ് പൂജാ വിധികൾ അഭ്യസിച്ചത്. മറ്റൊരു സഹോദരൻ ദിവാകരൻ നമ്പൂതിരി ഗുരുവായൂരിൽ മേൽശാന്തിയായിരുന്നു. ഏപ്രിൽ ഒന്ന് മുതൽ ആറു മാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി. മാർച്ച് 31ന് അത്താഴ പൂജയ്ക്ക് ശേഷം സ്ഥാനമേൽക്കും.