തൃപ്രയാർ: ആറാട്ടുപുഴ പൂരച്ചടങ്ങുകൾ പൂർത്തിയാക്കി തേവർ മടങ്ങിയെത്തി. ബുധനാഴ്ച രാവിലെ ആറാട്ടുപുഴയിൽ നിന്ന് തിരിച്ചെഴുന്നള്ളിയ തേവർ വഴിനീളെ ഭക്തരുടെ പറ സ്വീകരിച്ചു. ചിറയ്ക്കൽ വെണ്ട്രശ്ശേരി ക്ഷേത്രത്തിലും തേവർക്ക് പറയുണ്ടായി. ഇവിടെ തേവർക്കൊപ്പമുള്ള ഭക്തർക്ക് കഞ്ഞിയും പുഴുക്കും നൽകി. ആയിരക്കണക്കിന് പേരാണ് പ്രസാദക്കഞ്ഞി കഴിക്കാൻ എത്തിയത്. തുടർന്ന് ഭക്തരുടെ വലിയ പങ്കാളിത്തത്തോടെ തേവർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പുഴയുടെ ഇരു കരകളിലും നൂറ് കണക്കിന് പേരാണ് തേവരെ കാത്തു നിന്നത്. രാമനാമങ്ങൾക്കും ശംഖനാദത്തിനുമിടയിൽ തേവർ പള്ളിയോടത്തിൽ പുഴ കടന്ന് ക്ഷേത്രത്തിലെത്തി.