തൃശൂർ: ആയിരക്കണക്കിന് അയോഗ്യരായ അഭിഭാഷകർ കേരളത്തിലുണ്ടെന്ന റിപ്പോർ്ട്ട് ആശങ്ക ഉണർത്തുന്നതാണെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. തൃശൂർ ബാർ അസോസിയേഷൻ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. കേരളത്തിൽ ആയിരക്കണക്കിന് അഭിഭാഷകർ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണെന്ന് കഴിഞ്ഞ വർഷമാണ് റിപ്പോർട്ട് പുറത്തു വന്നത്. ഇത് ജുഡീഷ്യറിയുടെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കും.
സമൂഹത്തിൽ ഉണ്ടാകുന്ന ഇത്തരം തെറ്റായ പ്രവണതകൾ പരിഹരിക്കാൻ ബാർ അസോസിയേഷനുകൾ ശ്രദ്ധിക്കണം. നിയമജ്ഞരെന്ന നിലയിൽ വിശ്വാസ്യത നിലനിറുത്താൻ അഭിഭാഷകർ ശ്രദ്ധിക്കണം. നൂറുകണക്കിന് യുവ അഭിഭാഷകരാണ് എല്ലാ വർഷവും കടന്നുവരുന്നത്. ഇവർക്ക് നിയമവ്യവസ്ഥയിൽ പാലിക്കേണ്ട ശരിയായ പെരുമാറ്റവും പ്രകടനവുമൊക്കെ ബോദ്ധ്യപ്പെടാൻ കൂടുതൽ സമയം ചെലവഴിക്കണം. ഇന്ത്യൻ ജുഡീഷ്യറി വിവര, കമ്യൂണിക്കേഷൻ ടെക്‌നോളജി(ഐസിടി)യടെ അടിസ്ഥാനത്തിൽ വികസിപ്പിച്ച ഇ- കോർട്ടുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഗവർണർ പറഞ്ഞു.
ഹൈക്കോടതി ജഡ്ജ് വി. ചിദംബരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെഷൻസ് ജഡ്ജ് സോഫി തോമസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എം. തോമസ് രാജ്, ഗവ. പ്ലീഡർ കെ.ഡി. ബാബു, ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ബി. മോഹൻദാസ്, എം. രാമൻകുട്ടി, ആന്റണി പല്ലിശേരി, എം. ഹരിദാസ്, സി.കെ. കുഞ്ഞിപ്പൊറിഞ്ചു തുടങ്ങിയവർ പ്രസംഗിച്ചു.