peria-murder

കാസർകോട്: കാസർകോട് ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കുന്നതായി ആരോപണം മുറുകുന്നു. അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ വീണ്ടും മാറ്റിയതാണ് ആരോപണം ശക്തമാകാൻ കാരണമായിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേൽനോട്ടം നല്കിയ എസ്.പി വി.എം മുഹമ്മദ് റഫീഖിനെയാണ് ഇപ്പോൾ മാറ്റിയത്. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്.

എറണാകുളത്തേക്കാണ് എസ്.പിയെ മാറ്റിയത്. കൂടുതൽ സി.പി.എം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് നടപടിയെന്നാണ് ആരോപണം.

കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. അദ്ദേഹം ചുമതലയേറ്റു. ആരോഗ്യ കാരണങ്ങളാൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മുഹമ്മദ് റഫീഖിൽ നിന്ന് എഴുതി വാങ്ങിയാണ് മറ്റൊരു ഉദ്യോഗസ്ഥന് ചുമതല കൈമാറിയതെന്നാണ് അറിയുന്നത്. നേരത്തെ കേസിൽ ഇടപെട്ട കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിനെയും കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.

അതേസമയം നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം പരാതി നൽകി. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നൽകിയത്.

ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ പങ്ക് കാര്യമായി അന്വേഷിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. കൃത്യത്തിൽ പങ്കെടുത്തെന്ന് കരുതുന്ന രണ്ട് പേർ രാജ്യം വിട്ടുവെന്നും കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളിൽ പ്രതികളുമായി ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമനും മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനും സി.പി.എം നേതാക്കളും ചേർന്ന് പ്രതികളുടെ വീട്ടിൽ നിരവധി തവണ ചർച്ച നടത്തിയിരുന്നെന്നും പരാതിയിൽ പറയുന്നു. എന്നാൽ പെരിയയിൽ നടന്ന ഇരട്ടക്കൊലപാതകം യാദൃച്ഛികമായ പ്രാദേശിക സംഭവമെന്നാണ് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പെരിയയിലെ സി.പി.എം പൊതുയോഗത്തിൽ ഇന്നലെ പറഞ്ഞത്.

മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണവും മൊഴി എടുക്കലും സി.പി.എം നേതൃത്വത്തെ പ്രകോപിച്ചിരുന്നു. രഹസ്യ സ്വഭാവം സൂക്ഷിക്കാതെ മറ്റുള്ളവരുടെ മുന്നിൽ വച്ചാണ് ഉദ്യോഗസ്ഥൻ മൊഴി രേഖപ്പെടുത്തുന്നതെന്നും, ഇടയ്ക്കിടെ ഇരകളുടെ കുടുംബവുമായി ബന്ധമുള്ളവർ പറയുന്ന വിവരങ്ങളും മൊഴിയായി രേഖപ്പെടുത്തുന്നു എന്നതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചതത്രേ. കൂടുതൽ സി.പി.എം നേതാക്കളുടെ പേരുകൾ ഇടയ്ക്കിടെ വാർത്തകളിൽ ഇടംപിടിക്കുന്നതും സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നതായാണ് പറയുന്നത്. അതേ സമയം ഇപ്പോൾ പ്രതി ചേർക്കപ്പെട്ട ഏഴ് പേരിൽ മാത്രം കേസ് ഒതുക്കിയാൽ, കോടതി ഇടപെട്ട് കേസ് സി.ബി.ഐക്ക് കൈമാറുന്ന സാഹചര്യം ഉണ്ടാകുമോയെന്ന ആശങ്ക അന്വേഷണ ഉദ്യോഗസ്ഥരിലുണ്ട്.