തിരുവനന്തപുരം: കേരളത്തിൽ ഇൗയാഴ്ച ചൂട് പതിവിലും കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതലുള്ള രണ്ടാഴ്ച രണ്ടു മുതൽ നാലു വരെ ഡിഗ്രി പകൽ ചൂട് കൂടാം. ഇതനുസരിച്ച് നടപടികളെടുക്കാൻ ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശിച്ചു.
കേരളത്തിൽ ജനുവരി 1 മുതൽ ഇന്നലെ വരെ ലഭിക്കേണ്ട മഴ 33 ശതമാനം കുറവായിരുന്നു. ഇത് തുടർന്നാൽ പല ജില്ലകളിലും ഈ വർഷം റെക്കോർഡ് ചൂടാവും. പലയിടത്തും കൂടിയ ചൂട് 38 ഡിഗ്രി കടന്നു. പാലക്കാട് കഴിഞ്ഞ ദിവസം 40 ഡിഗ്രിയായിരുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസത്തെ 38.2 ഡിഗ്രിയാണ് ഫെബ്രുവരിയിലെ റെക്കോർഡ് ചൂട്.
വരും ദിവസങ്ങളിൽ ചൂട് വലിയതോതിൽ കൂടാം. രണ്ട് മുതൽ എട്ട് വരെ ഡിഗ്രി പെട്ടെന്ന് കൂടിയേക്കാം. കേരളത്തിൽ പൊതുവിൽ 2 - 4 ഡിഗ്രി ചൂട് കൂടാം. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് മേഖലയിൽ മാർച്ച് അഞ്ചിന് ശരാശരിയിൽ നിന്ന് 8 ഡിഗ്രിയിൽ അധികം ചൂട് കൂടാം.
വരണ്ട വടക്കുകിഴക്കൻ കാറ്റ്
വരണ്ട അന്തരീക്ഷം, മഴയുടെ കുറവ് എന്നിവയ്ക്ക് പുറമേ വരണ്ട വടക്കു കിഴക്കൻ കാറ്റ് എത്തിയതും ആഗോള താപനത്തിന്റെ ഭാഗമായ കാലാവസ്ഥാ മാറ്റവുമാണ് ചൂട് കൂടാൻ കാരണം. ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെ സൂര്യ രശ്മികൾ തീഷ്ണമാകും.
മുൻകരുതൽ
രാവിലെ 11മുതൽ 3വരെ നേരിട്ട് സൂര്യപ്രകാശം എൽക്കരുത്
പരമാവധി ശുദ്ധജലം കുടിക്കണം
പരീക്ഷാ കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും ശ്രദ്ധിക്കണം
തൊഴിൽ സമയം പുന:ക്രമീകരിക്കണം.