kodityjkl

തിരുവനന്തപുരം: നാട്ടിൽ സമാധാനം ഉറപ്പുവരുത്താൻ സംഘപരിവാറിന് പുറമേ കോൺഗ്രസുകാരും കൊലക്കത്തി താഴെവയ്ക്കാൻ തയ്യാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ചിതറയിൽ സി.പി.എം പ്രവർത്തകനായ എ.എം. ബഷീറിനെ കോൺഗ്രസുകാരൻ കുത്തിക്കൊന്നത് ഒറ്റപ്പെട്ട സംഭവമല്ല. മരച്ചീനി കച്ചവടക്കാരനായ ബഷീറിനെ വഴിയിൽ തടഞ്ഞുനിറുത്തി നെഞ്ചിൽ 9 തവണ കുത്തിയാണ് ജീവനെടുത്തത്. പൊതുപ്രശ്നങ്ങളിൽ ബഷീർ സ്വീകരിച്ച ജനകീയ നിലപാടുകളാണ് കോൺഗ്രസ് ക്രിമിനലിന് വിരോധമുണ്ടാകാൻ കാരണം. കൊല്ലം ജില്ലയിൽ രണ്ട് മാസത്തിനുള്ളിൽ കോൺഗ്രസ് അക്രമികൾ നടത്തിയ രണ്ടാമത്തെ കൊലപാതകമാണിത്. പവിത്രശ്വേരത്തെ എഴുതനങ്ങാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനെ രണ്ട് മാസം മുമ്പ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
ഏതു തരത്തിൽ പ്രകോപനമുണ്ടായാലും സമാധാന ജീവിതം തകർക്കുന്ന നടപടികളിലേക്ക് സി.പി.എം പ്രവർത്തകരും പാർട്ടിയെ സ്‌നേഹിക്കുന്നവരും കടക്കരുതെന്നാണ് സി.പി.എമ്മിന്റെ സുദൃഢമായ നിലപാട്. അതിന് വിരുദ്ധമായി പെരുമാറുന്നവരെ ഒരുതരത്തിലും പാർട്ടി സംരക്ഷിക്കില്ല. അതാണ് കാസർകോട് പെരിയ സംഭവത്തിൽ സ്വീകരിച്ചത്. കടയ്ക്കൽ സംഭവത്തിൽ ശക്തമായും ജനാധിപത്യപരമായും സമാധാനപരമായും പ്രതിഷേധിക്കണമെന്നും കോടിയേരി പറഞ്ഞു.