തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് വിഭജനത്തെ ചൊല്ലി കേരള കോൺഗ്രസ്- മാണി ഗ്രൂപ്പിൽ ഉടലെടുത്ത കലാപത്തിന് പിന്നിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ ഒരു ഉന്നതനെ സംശയിച്ച് മാണി ക്യാമ്പ്. കോൺഗ്രസിലെ ഒരു പ്രബല ഗ്രൂപ്പിന്റെ താല്പര്യത്തിനായി ഉന്നത പദവയിലിരിക്കുന്ന പാർട്ടി ഉന്നതനാണ് പി.ജെ. ജോസഫിനെ കുത്തിയിളക്കി കളത്തിലിറക്കിയിരിക്കുന്നത് എന്നാണ് മാണി ക്യാമ്പിന്റെ ആക്ഷേപം. കെ.എം. മാണിക്കുതന്നെ ഇക്കാര്യത്തിൽ കോൺഗ്രസ് ഉന്നതനോട് ശക്തമായ അമർഷമുണ്ടെന്നാണ് പുറത്ത് പ്രചരിക്കുന്ന വിവരം.
കോൺഗ്രസിലെ രാഷ്ട്രീയക്കളിക്ക് മാണി ഗ്രൂപ്പിനെ കരുവാക്കിയെന്നതാണ് കെ.എം. മാണിയെയും മാണി ക്യാമ്പിനെയും ചൊടിപ്പിച്ചിരിക്കുന്നത്. ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കുമ്പോഴും ഈ ഉന്നതനോടുള്ള നീരസം ഉള്ളിലടക്കിപ്പിടിച്ചാണ് മാണി നീങ്ങുന്നതെന്നാണ് അറിയുന്നത്. കോൺഗ്രസിനകത്തെ ഉന്നതന്റെ കളികൾ ആ പാർട്ടിക്കകത്തും മുന്നണിയിലും സജീവ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
കൊച്ചിയിൽ സീറ്റ് വിഭജനത്തിനായി കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചർച്ചയിൽ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുടെ അഭാവം ചർച്ചയായിരുന്നു. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അദ്ദേഹം, അവിടെ ഒഴിവാക്കാനാവാത്ത പരിപാടിയിൽ പങ്കെടുക്കാൻ പോയതിനാൽ വിട്ടു നിന്നെന്നാണ് വിശദീകരണം. എന്നാൽ, അതിനെയും മുന്നണിക്കകത്തെ പുതിയ ചേരിതിരിവുകളെയും ചിലർ കൂട്ടിവായിക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് കിട്ടിയേ മതിയാവൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മാണി ഗ്രൂപ്പ്. കോട്ടയം കൂടാതെ ഇടുക്കിയോ ചാലക്കുടിയോ ആണ് ലക്ഷ്യം. പി.ജെ. ജോസഫിന്റെ പിടിവാശിയാണ് കാരണം. കോൺഗ്രസ് ആകട്ടെ രണ്ടാമതൊരു സീറ്റ് അനുവദിക്കാനാവില്ലെന്ന നിലപാടിലുമാണ്. ഒരു സീറ്റ് കൂടി നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കഴിഞ്ഞ ദിവസം എറണാകുളം ഗസ്റ്ര് ഹൗസിൽ നടന്ന ചർച്ചയിൽ കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസിനെ അറിയിച്ചിരുന്നു. കോട്ടയവും ഇടുക്കിയും വച്ചുമാറാമെന്ന ഫോർമുല ചിലർ ഉയർത്തുന്നെങ്കിലും മാണി അതിനോട് അനുകൂലമല്ല. അതേസമയം, കെ.എം. മാണി ഇതിനെ അനുകൂലിക്കാത്തതിന് പിന്നിലും കോൺഗ്രസിനകത്തെ ചിലരുടെ കളികൾ അറിഞ്ഞതുകൊണ്ടാണെന്ന് സംസാരമുണ്ട്.
കോട്ടയമാണ് മാണി ഗ്രൂപ്പിന് അനുവദിച്ചുവരുന്ന സീറ്റ്. കോട്ടയമായാലും ഇടുക്കിയായാലും താൻ മത്സരിച്ചോളാമെന്ന് ജോസഫ് ഇപ്പോൾ പറയുന്നുണ്ട്. എന്നാൽ ജോസഫിനെ കോട്ടയത്ത് മത്സരിപ്പിക്കാനാവില്ലെന്നാണ് മാണിയുടെ നിലപാട്.
കോൺഗ്രസും കേരള കോൺഗ്രസും വിട്ടുവീഴ്ചയ്ക്ക് തയാറാവാതെ നിൽക്കെ, ഇന്ന് വീണ്ടും ആലുവയിൽ ഉഭയകക്ഷി ചർച്ച നിശ്ചയിച്ചിട്ടുണ്ട്.