crime

കോട്ടയം: ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല കവരുന്ന രണ്ടംഗസംഘം അവസാനം വലയിലായി. ആറന്മുള വല്ലന പെരുമശ്ശേരിൽ വീട്ടിൽ ദീപക് (26), ഇരവിപേരൂർ നെല്ലിമല കരയ്ക്കാട്ടു വീട്ടിൽ വിഷ്ണു (26) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് ഇരുവരും.

രണ്ട് മാലപൊട്ടിക്കൽ കേസുകൾ തെളിഞ്ഞിട്ടുണ്ട്. മാസങ്ങളായി ജില്ലയിൽ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കാര്യങ്ങൾ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

പ്രായമായ സ്ത്രീകളുടെ അടുത്ത് ബൈക്കിലെത്തിയശേഷം ഒരാൾ ഇറങ്ങിച്ചെന്ന് വഴിയോ സ്ഥലപ്പേരോ ചോദിച്ച് അവരുടെ മാല പൊട്ടിക്കുന്നതാണ് ഇവരുടെ രീതി. ബൈക്ക് ഒാടിക്കുന്നയാൾ ഹെൽമറ്റ് ധരിച്ചും മറ്റെയാൾ കൈകൊണ്ട് മുഖം മറച്ചുമാണ് മാല അപഹരിച്ചിരുന്നത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഊരി മാറ്റിയശേഷമാണ് മാല പൊട്ടിക്കാൻ ഇറങ്ങുന്നത്.

മാല പൊട്ടിച്ച് ആർഭാട ജീവിതം

ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിന് സമീപം മാടക്കട നടത്തുന്ന ചാത്തങ്കരി കളത്തിൽ ശാരദാമ്മയുടെ (78) ഒന്നര പവന്റെ മാലയും പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്ത് ശാന്തമ്മയുടെ (63) ഒന്നര പവന്റെ മാലയും മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് നാലിനായിരുന്നു ശാരദാമ്മയുടെ മാല മോഷ്ടിച്ചത്. ബൈക്കിലെത്തിയ വിഷ്ണുവും ദീപക്കും കടയിൽ കയറി സോഡാ വാങ്ങി പണം നൽകിയശേഷമാണ് ശാരദാമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഞൊടിയിടയിൽ സ്ഥലം വിട്ടത്. വെളുത്ത രണ്ടു യുവാക്കളാണ് മാല പൊട്ടിച്ചതെന്ന് ശാരദാമ്മ പൊലീസിൽ മൊഴി നൽകിയിരുന്നു. ഈ മാല ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഫെബ്രുവരി 9നാണ് ശാന്തമ്മയുടെയുടെ ഒന്നര പവന്റെ മാലപൊട്ടിച്ചെടുത്തത്.

തിരുവല്ല മനയ്ക്കച്ചിറയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കാരാണ് പ്രതികളായ ദീപക്കും വിഷ്ണുവും. സ്വകാര്യ സ്ഥാപനത്തിൽ മാന്യമായ ശമ്പളത്തിൽ ജോലി ചെയ്തുവന്ന ഇരുവരും നല്ല സാമ്പത്തികശേഷിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഇവർ ആർഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. വിലകൂടിയ മൊബൈൽ ഫോണുകളാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ആർ.ടി ഓഫീസുകളിൽ നിന്നും ഷോറൂമുകളിൽ നിന്നും ലഭിച്ച ആയിരത്തോളം ബൈക്കിന്റെ വിവരങ്ങളുടെ അടിസ്‌ഥാനത്തിലുമാണ് പ്രതികളെ കുടുക്കിയത്.

തിരുവല്ല ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റ നേതൃത്വത്തിൽ തിരുവല്ല പൊലീസ് ഇൻസ്പെക്ടർ പി.ആർ.സന്തോഷ്, പുളിക്കീഴ് എസ്.ഐ വിപിൻകുമാർ, എസ്.ഐ ബി.ശ്യാം, ഷാഡോ ടീമിലെ എ.എസ്.ഐമാരായ അജി ശാമുവേൽ, എസ്.രാധാകൃഷ്ണൻ, ടി.ഡി ഹരികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആർ.അജികുമാർ, വി.എസ്. സുജിത്ത്കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.