തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം 13 മുതൽ 19 വരെ നടക്കും. 19ന് രാവിലെ 10.15ന് പൊങ്കാല നടക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എം. വിക്രമൻ നായർ, പ്രസി‌ഡന്റ് കെ. പ്രതാപചന്ദ്രൻ, വൈസ് പ്രസിഡ‌ന്റ് എം. രാധാകൃഷ്ണൻ നായർ, സെക്രട്ടറി വി. അശോക് കുമാർ, ട്രഷറർ എസ്. ഗോപകുമാർ, ജോയിന്റ് സെക്രട്ടറി ജി. ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13ന് വൈകിട്ട് 6ന് ക്ഷേത്രസന്നിധിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കലാസാംസ്‌കാരിക സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് കരിക്കകം ചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള കരിക്കകത്തമ്മ പുരസ്‌കാരം (25,001 രൂപ) നടൻ ജയറാമിന് മന്ത്രി നൽകും. വിവിധ ജില്ലകളിൽ നിന്നുള്ള 101 പേർക്ക് മേയർ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എം.എൽ.എ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ടൈറ്റാനിയം ചെയർമാൻ എ.എ. റഷീദ്, കരിക്കകം വാർഡ് കൗൺസിലർ ഹിമാസജി എന്നിവർ ചികിത്സാസഹായം വിതരണം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ - സീരിയൽ താരം കൊച്ചുപ്രേമൻ നിർവഹിക്കും. ദേവി തങ്കരഥത്തിൽ എഴുന്നള്ളുന്ന പ്രധാന ചടങ്ങായ പുറത്തെഴുന്നള്ളത്ത് 17, 18, 19 തീയതികളിൽ നടക്കും. രാവിലെ ഒമ്പതിന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. ദിവസവും രാവിലെ പന്തീരടിപൂജ, നവകം, കലശാഭിഷേകം എന്നിവയും വൈകിട്ട് ഭഗവതി സേവയും പുഷ്പാഭിഷേകവും ഉണ്ടാവും. പൊങ്കാലയ്ക്ക് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിവിധ ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങൾക്കു പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയും പ്രത്യേക സർവീസ് നടത്തും. ഉത്സവത്തോട് അനുബന്ധിച്ച് ട്രെയിനുകൾക്കും കൊച്ചുവേളിയിൽ സ്റ്റോപ്പ് അനുവദിക്കും. 2.15ന് പൊങ്കാല തർപ്പണം നടക്കും. 150 പൂജാരിമാരെ തർപ്പണത്തിനായി നിയോഗിച്ചിട്ടുണ്ട്. 15 ലക്ഷം പേർ പൊങ്കാലയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. 13 മുതൽ 17 വരെ രാവിലെ 11 മുതൽ രണ്ട് വരെ അന്നദാനം ഉണ്ടായിരിക്കും. ഓരോ ദിവസവും 20,000 പേർക്ക് സദ്യ നൽകും.

ഉത്സവത്തോട് അനുബന്ധിച്ച് വിപുലമായ കലാപരിപാടികളും അരങ്ങേറും. 13ന് രാത്രി 7.30ന് കഥകളി, 7.30ന് ഡോ. കെ.എസ്. ഹരിശങ്കർ നയിക്കുന്ന സംഗീതക്കച്ചേരി, രാത്രി 9.30ന് ശാസ്ത്രീയ നൃത്തം, 10.30ന് വിഷ്വൽ ഗാനമേള. 14ന് വൈകിട്ട് 6.15ന് അഭിജിത്ത് പി.എസിന്റെ വയലിൻ ഫ്യൂഷൻ, രാത്രി 8.30ന് പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നയിക്കുന്ന ഗാനമേള, 11.15ന് ലോയേഴ്സ് റിഥം മ്യൂസിക്ക് ക്ളബിന്റെ ഗാനമേള. 15ന് രാത്രി ഏഴിന് ശോഭനയുടെ നൃത്തസന്ധ്യ, 9ന് ചലച്ചിത്ര താരം ജഗദീഷും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ. 16ന് വൈകിട്ട് നാലിന് ശ്രീ ചാമുണ്ഡി കലാപീഠം വിദ്യാർത്ഥികളുടെ നൃത്തങ്ങൾ, രാത്രി 9.30ന് സാരംഗി ഓർക്കസ്ട്രയുടെ ഗാനമേള, 11ന് മാഗ്നറ്റ് വോയിസിന്റെ ഗാനമേള. 17ന് രാത്രി 7.15ന് നൃത്തസന്ധ്യ, 8.15ന് നടൻ മാമുക്കോയയും സംഘവും അവതരിപ്പിക്കുന്ന താര മധുരോത്സവം. 18ന് രാത്രി 7.30ന് 'മുദ്ര' നൃത്ത വിസ്മയം, 8.45ന് ഗാനമേള, 11ന് നൃത്തശില്പം. 19ന് രാവിലെ പൊങ്കാല സമയത്ത് പഞ്ചാരിമേളം, രാത്രി 7ന് നൃത്തസന്ധ്യ, 8.45ന് ശാസ്ത്രീയ നൃത്തങ്ങൾ, 9.30ന് ഗാനമേള. 