തിരുവനന്തപുരം: നഗരത്തിലെ 21 ഗുണ്ടകളെ ഗുണ്ടാനിയമപ്രകാരം കരുതൽ തടങ്കലിലടയ്ക്കാൻ സിറ്റി പൊലീസ് നടപടി തുടങ്ങി. ഒരാളെ ഗുണ്ടാ ആക്ടിലെ സെക്ഷൻ 15 പ്രകാരം നാടുകടത്താൻ നടപടി സ്വീകരിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു. നിരവധി കേസുകളിലെ പ്രതികളും പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കിയവരുമായ 21 ഗുണ്ടകൾക്കെതിരെ ഗുണ്ടാ ആക്ട് സെക്ഷൻ മൂന്ന് പ്രകാരം ആറുമാസത്തെ കരുതൽ തടവിൽ പാർപ്പിക്കാൻ കളക്ടറുടെ ഉത്തരവിനായി റിപ്പോർട്ട് തയാറാക്കി കഴിഞ്ഞു.

ഇതിൽ 15 എണ്ണം കളക്ടറുടെ ഒാഫീസ് പരിഗണനയിലാണെന്നും ബാക്കിയുള്ള റിപ്പോർട്ടുകൾ അടുത്ത ദിവസങ്ങളിൽ തയാറാക്കുമെന്നും കമ്മിഷണർ അറിയിച്ചു. ഇതിനു പുറമേ, ഓപ്പറേഷൻ കോബ്ര വഴിയും മറ്റു മിന്നൽ പരിശോധനകൾ വഴിയും 130 സാമൂഹ്യവിരുദ്ധരെ ഇതിനകം പിടികൂടി. വിവിധ കോടതികളിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 43 പേരെയും നിരവധി വാറന്റ് കേസിലെ പ്രതികളെയും അറസ്റ്റ് ചെയ്തു.

സ്കൂൾ-കോളേജ് പരിസരങ്ങൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പെൺകുട്ടികളെയും സ്ത്രീകളെയും ശല്യം ചെയ്ത 83 പേരെ പിടികൂടി .30 കേസുകൾ രജിസ്റ്റർ ചെയ്തു.നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും സ്ഥിരംകുറ്റവാളികളുടെ വിവരശേഖരണം നടത്തിയതിൽ 40 പേർ അറസ്റ്റിലായി. കൂടാതെ, പൊതുസ്ഥലത്ത് മദ്യപിച്ച 358 പേരെയും, മദ്യപിച്ച് വാഹനമോടിച്ച 340 പേരെയും ഒരു മാസത്തിനിടെ പിടികൂടിയതായും കമ്മിഷണർ അറിയിച്ചു.