voters-list

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 26 ലക്ഷം വോട്ടർമാർ. ജില്ലയിലെ 2715 പോളിംഗ് സ്‌റ്റേഷനുകളിലായി ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു.

തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം 26,54,470 സമ്മതിദായകർ ജില്ലയിലുണ്ട്. ഇതിൽ 13,95,804 പേർ സ്ത്രീകളും 12,58,625 പേർ പുരുഷന്മാരും 41 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.

വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്ന നടപടികളും പുരോഗമിക്കുന്നു.

ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ ഇലക്‌ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചതായും കളക്ടർ അറിയിച്ചു.

പൂർണമായും വിവിപാറ്റ് ഉപയോഗിച്ചാകും ജില്ലയിൽ വോട്ടെടുപ്പ്. 1209 പോളിംഗ് കേന്ദ്രങ്ങളിലായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ബോധവത്കരണ പരിപാടിയും മോക് പോളിംഗും നടത്തിയത്. തിരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടം ഒരുക്കിയ വോട്ടുവണ്ടി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ജില്ലയിലെമ്പാടും പര്യടനം നടത്തും.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കു നൽകേണ്ട ആദ്യഘട്ട പരിശീലനവും ജില്ലയിൽ പൂർത്തിയായി. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി 18 നോഡൽ ഓഫീസർമാരാണ് ജില്ലയിൽ പ്രവർത്തിക്കുക. ഓരോ നോഡൽ ഓഫീസർക്കു കീഴിലും പ്രത്യേക ടീം രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. വിവിധതലങ്ങളിലുള്ള പരിശീലന പരിപാടികളും നടന്നു.