1
ജിബിൻ വധക്കേസിൽ പിടിയിലായ പ്രതികൾ

തൃക്കാക്കര: ചക്കരപ്പറമ്പ് തേക്കേപ്പാടത്ത്‌ പുല്ലുവീട്ടിൽ ജിബിൻ വർഗീസിന്റെ (32) കൊലപാതകത്തിൽ ആറു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴി​ഞ്ഞ ദി​വസം കീഴടങ്ങി​യ ജിബിന്റെ കാമുകിയുടെ പിതാവ് ഹനീസ് (47), ഭർത്താവ് അനീസ് (34), വാഴക്കാല സ്വദേശി കുണ്ടുവേലിയിൽ അസൈനാർ (37) എന്നി​വരുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി​. ശിഹാബ് (33), കുണ്ടുവേലിയിൽ സലാം (42), ചിറ്റേത്തുകര കണ്ണങ്കേരിയിൽ നിസാർ (30) എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇവരെ അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കും.

കേസിൽ ആകെ 14 പ്രതികളുണ്ട്. 13 പേർ അറസ്റ്റിലായി​. ഒളിവിലായിരുന്ന ഒരാൾ ഇന്ന് രാവിലെ തൃക്കാക്കര എ.സി.പി മുമ്പാകെ കീഴടങ്ങിയതായി സൂചനയുണ്ട്.
ജിബിൻ വർഗീസിനെ കൊല്ലാൻ ഉപയോഗിച്ച ചുറ്റിക അടക്കമുള്ള ആയുധങ്ങൾ ഓലിക്കുഴിയിൽ നിന്നും കണ്ടെത്തി. രക്തം തുടയ്ക്കാൻ ഉപയോഗിച്ച മുണ്ട്, ഇരയെ കെട്ടിയിടാൻ ഉപയോഗിച്ച കയർ എന്നിവയും ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതികളിൽ ചിലർ കയറിപ്പോയ വാഹനവും കസ്റ്റഡി​യി​ലെടുത്തു. റിമാൻഡിലുള്ള മറ്റുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് പൊലീസ് അപേക്ഷ നൽകും.

പഠനകാലം മുതലുള്ള യുവതിയുമായുള്ള പ്രണയമാണ് ജിബിന്റെ വധത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രി ജിബിനെ യുവതിയുടെ ഫോണിൽ നിന്ന് മെസേജ് അയച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കുടുക്കിയത്. മതിൽചാടി പിൻവാതിലിലൂടെ അകത്ത് കടന്ന ജിബിനെ സംഘം സ്റ്റെയർകേസിൽ കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം ക്രൂരമായി മർദ്ദിച്ച് കൊല്ലുകയായിരുന്നു. അമ്പതോളം പരിക്കുകളാണ് ജിബിന്റെ ശരീരത്തിലുള്ളത്. ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ഉണ്ടായ രക്തസ്രാവം മരണകാരണമായി. ജഡം ഓട്ടോറിക്ഷയിൽ കയറ്റി റോഡിൽ തള്ളുകയായിരുന്നു. ജിബിൻ വന്ന സ്കൂട്ടർ സമീപത്ത് മറിച്ചിടുകയും ചെയ്തു.

ഏഴുപേരെ കസ്റ്റഡിയിൽ വാങ്ങും

ജിബിൻ വർഗീസ് കൊലപാതകത്തിൽ ആദ്യം പിടിയിലായ ഏഴുപേരെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. വാഴക്കാല സ്വദേശി മനാഫ് (28), കുഴിപ്പറമ്പിൽ അലി (40), സലാം (48), ഫൈസൽ (23), കെ.കെ.സിറാജ് (49), യുസഫ് (42), അജാസ് (33) എന്നിവർക്കായാണ് അന്വേഷണ സംഘം അപേക്ഷ നൽകുന്നത്. തെളിവെടുപ്പ്, കൂടുതൽ വിവരങ്ങൾ പ്രതികളിൽ നിന്നും ചോദിച്ചറിയുക അടക്കമുള്ള കാര്യങ്ങൾക്കാണ്‌ കസ്റ്റഡിയിൽ വാങ്ങുന്നത്.