election-

തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഫ്ളക്‌സ് ബോർഡുകളും ബാനറുകളും ഉൾപ്പെടെ, മണ്ണിൽ ദ്രവിച്ചുപോകാത്ത മാദ്ധ്യമങ്ങൾ ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ‌ർ ടിക്കാറാം മീണ പുറത്തിറക്കിയ ഉത്തരവിലെ പരിസ്ഥിതി സൗഹൃദ മാർഗനിർദ്ദേശങ്ങൾ:

. ബോർഡുകൾക്കും ബാനറുകൾക്കും പ്ളാസ്റ്രിക്കോ പി.വി.സിയോ ഉപയോഗിക്കാൻ പാടില്ല. പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. പ്രചാരണത്തിനും അലങ്കാരത്തിനും ഉപയോഗിക്കുന്ന കൊടിതോരണങ്ങളും പ്ളാസ്റ്റിക്- പി.വി.സി മുക്തമാവണം.

 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങൾ, സൂചകങ്ങൾ, ബോർഡുകൾ തുടങ്ങിയവയ്ക്ക് കോട്ടൺ തുണി, പേപ്പർ എന്നിവ ഉപയോഗിക്കണം.

 എല്ലാത്തരം നിരോധിത പ്ലാസ്​റ്റിക് വസ്തുക്കളും പരമാവധി ഒഴിവാക്കണം.

 പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്‌ഷ‌ൻ സാധന സാമഗ്രികളുടെ കൈമാ​റ്റത്തിനും പ്ളാസ്റ്റിക് വസ്തുക്കൾ നിയന്ത്രിക്കണം.

 പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റന്മാരും ഭക്ഷണ പദാർത്ഥങ്ങൾ, കുടിവെള്ളം മുതലായവയ്ക്ക് പ്ളാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കണം.

 ഹരിത കേരളം, ശുചിത്വ മിഷൻ എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ ഫെസിലി​റ്റേഷൻ യൂണി​റ്റുകൾ സജ്ജമാക്കണം.

 പൊതു തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരുടെ സഹായത്തോടെ ഇലക്‌ഷൻ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണം.

 തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നൽകുന്ന ഫോട്ടോ, വോട്ടർ സ്ളിപ്പ്, രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സ്ളിപ്പുകൾ എന്നിവ പോളിംഗ് ബൂത്തിലോ പരിസരത്തോ ഉപേക്ഷിക്കരുത്.