തിരുവനന്തപുരം: മലപ്പുറത്ത് 6 വയസുകാരന് വെസ്റ്റ് നൈൽ വൈറസ് ബാധ ഉണ്ടായ സാഹചര്യത്തിൽ പ്രത്യേക മെഡിക്കൽ സംഘം മലപ്പുറത്തെത്തി രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകളെടുത്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ്, ജില്ല വെക്ടർ കൺട്രോൾ യൂണിറ്റ്, ജില്ലാ വെറ്ററിനറി യൂണിറ്റ് എന്നിവരുടെ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
എന്താണ് വെസ്റ്റ് നൈൽ?
വെസ്റ്റ് നൈൽ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണിത്. ക്യൂലക്‌സ് വിഭാഗത്തിൽപ്പെട്ട കൊതുക് വഴിയാണ് പകരുന്നത്. മനുഷ്യനിൽ നിന്നു മനുഷ്യരിലേക്ക് പകരില്ല. പക്ഷികളിൽ നിന്നു പക്ഷികളിലേക്കു പകരും. വൈറസ് ബാധയേൽക്കുന്നവരിൽ 150ൽ ഒരാൾക്കു മാത്രമാണ് രോഗം മൂർച്ഛിക്കാറുള്ളത്. ഗുരുതരാവസ്ഥയിൽ എത്തിയാൽ 10 ശതമാനം വരെ മരണം സംഭവിക്കാം. മുതിർന്നവരെയാണ് സാധാരണ ബാധിക്കുന്നത്. 1937ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് 2011ൽ ആലപ്പുഴയിലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്.
രോഗലക്ഷണങ്ങൾ
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാവാം.
രോഗപ്രതിരോധവും ചികിത്സയും
കൊതുകുകളിൽ നിന്നു രക്ഷനേടുക എന്നതാണ് രോഗപ്രതിരോധത്തിന്റെ ആദ്യപടി. നിലവിൽ പ്രത്യേക വാക്‌സിൻ ലഭ്യമല്ല എങ്കിലും രോഗം ശമിപ്പിക്കാനുള്ള ചികിത്സ ഫലപ്രദമായി നടത്താനാകും.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മന്ത്രി കെ.കെ. ശൈലജ