തിരുവനന്തപുരം: കരമനയിൽ ബൈക്കിൽ തട്ടിക്കൊണ്ടുപോയി കൊഞ്ചിറവിള സ്വദേശി അനന്തുവെന്ന(21 )യുവാവിനെ കൊലപ്പെടുത്തിയകേസിൽ ഒരുപ്രതിയൊഴികെ എല്ലാവരെയും സിറ്റി പൊലീസ് പിടികൂടി. മൂന്ന് സഹോദരൻമാരുൾപ്പെടെ ഏഴുപേരാണ് ഇന്നലെ പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം പന്ത്രണ്ടായി.
ഒളിവിൽ പോയ സുമേഷിനായി കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ വിഷ്ണുരാജ്, സഹോദരൻമാരായ വിനീഷ് രാജ്, കുഞ്ഞുവാവയെന്ന വിജയരാജ്, സംഘത്തിലെ മറ്റംഗങ്ങളായ ഹരിലാലെന്ന നന്ദു, കുടപ്പനെന്ന അനീഷ്, അപ്പുവെന്ന അഖിൽ , ശരത് എന്നിവരാണ് പിടിയിലായത്. ശരത്തിനെ ചെന്നൈയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. കേസിലെ മറ്റ് അഞ്ച് പ്രതികളായ കിരൺ കൃഷ്ണൻ, മുഹമ്മദ് റോഷൻ, അഭിലാഷ്, അരുൺബാബു, റാംകാർത്തിക് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതിയായ വിഷ്ണുരാജിന്റെ ഇളയ സഹോദരൻ കുഞ്ഞുവാവയെന്ന വിജയരാജിനെ പലപ്പോഴായി മൂന്നുതവണ അനന്തു മർദ്ദിച്ചിരുന്നു. ആദ്യ രണ്ട് തവണയും ഇതേ ചൊല്ലി വിഷ്ണുരാജും സംഘവും അനന്തുവുമായി വഴക്കുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കൊഞ്ചിറ വിള ഉത്സവദിവസം വിജയരാജിനെ വീണ്ടും അനന്തു അടിച്ചതോടെയാണ് അനന്തുവിനെ വകവരുത്താൻ താൻ പദ്ധതിയിട്ടതെന്ന് ചോദ്യം ചെയ്യലിൽ വിഷ്ണുരാജ് പൊലീസിനോട് വെളിപ്പെടുത്തി.ഇതിനായി തന്റെ സംഘത്തിലുള്ളവരോട് സഹായം അഭ്യർത്ഥിച്ചു. എല്ലാവരും പിന്തുണ അറിയിച്ചതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
സംഘാംഗത്തിലൊരാളുടെ ബർത്ത്ഡേ ആഘോഷദിവസം തന്നെ സംഘം കൊലപാതകത്തിന് തിരഞ്ഞെടുക്കുകയായിരുന്നു. അനന്തുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് നടക്കുകയായിരുന്ന സംഘം തളിയിൽ ഭാഗത്ത് നിന്ന് അനന്തുവിനെ മർദ്ദിച്ച് ബൈക്കിയ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കൈമനത്തെ വിജനമായ സ്ഥലത്തെത്തിച്ച് മർദ്ദിച്ചും കൈത്തണ്ടയിലെ ഞരമ്പ് അറുത്തുമാണ് കൊലപ്പെടുത്തിയത്. അനന്തുമരിച്ചുവെന്ന് ഉറപ്പാക്കിയശേഷം സംഭവസ്ഥലത്ത് നിന്ന് പിരിഞ്ഞ സംഘം നാടുവിടാൻ പദ്ധതി തയ്യാറാക്കുന്നതിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
എന്നാൽ ഇവരുടെ സംഘത്തിൽ നിന്ന് വേർപിരിഞ്ഞ് ചെന്നൈയിലേക്ക് ഒളിവിൽ പോയ ശരത്തിനെ പിന്തുടർന്ന് വഴിമദ്ധ്യേ പൊലീസ് പിടികൂടി. എന്നാൽ കൊലയാളി സംഘത്തിലുൾപ്പെട്ട സുമേഷിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിനും നാടുവിടാനും ഇവർക്ക് ആരെങ്കിലും സഹായങ്ങൾ ലഭ്യമാക്കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തരം തെളിവുകൾ ലഭിച്ചാൽ അവരെയും കേസിൽ കൂട്ടുപ്രതിയാക്കും .
ഇന്നലെ പിടിയിലായ ഏഴംഗസംഘത്തെ ഇന്ന് സ്ഥലത്തും ഇവരുടെ വീടുകളിലും എത്തിച്ച് തെളിവെടുക്കും. സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗരുഡിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടികമ്മിഷണർ ആദിത്യ, അസി. കമ്മിഷണർമാരായ പ്രതാപൻ നായർ,ശിവസുതൻ പിള്ള , ഷാഡോ പൊലീസ് എസ്.ഐ സുനിലാൽ , കരമന എസ്.ഐ ദീപു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.