crime

ചേർത്തല: ബാറിന് മുന്നിൽ സിനിമാ നടനും സുഹൃത്തുക്കളും ചേർന്ന് നാട്ടുകാരുമായി ഏറ്റുമുട്ടിയ സംഭവത്തിൽ നടനെതിരെ ഇന്ന് പൊലീസ് കേസെടുത്തേക്കും. എസ്.എൽ പുരത്ത് ഇന്നലെ രാത്രി ഏഴരയോടെ നടന്ന സംഭവത്തിൽ കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാർഡ് എസ്.എൽ പുരം അറയ്ക്കൽ ഹരീഷ് (28), പഴയതോപ്പിൽ അനൂപ് (29) എന്നിവർക്ക് പരിക്കേറ്റു.

നടൻ തിരുവിഴ സ്വദേശി സുധീറിനെതിരെയാണ് പരാതി. സുധീറും രണ്ട് സുഹൃത്തുകളും എസ്.എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ അഡംബര കാർ നിറുത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ സംഘട്ടനമായി. ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ അനൂപിനെ സിനിമാ സ്റ്റൈലിൽ ചവിട്ടി വീഴ്ത്തി. ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഹരീഷിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു.

ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി. സമീപത്തെ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കി. തുടർന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നടനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ഇവരെ പൊലീസ് വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് ചീഫിന് പരാതി നൽകി.