തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റിനെക്കുറിച്ചുള്ള തർക്കം ബി.ജെ.പിയുടെ മുഴുവൻ സ്ഥാനാർത്ഥികളുടെയും സാദ്ധ്യതയെ ബാധിക്കുന്ന രീതിയിലേക്ക് വഷളായെന്ന് പാർട്ടിയിൽ മുറുമുറുപ്പ്. ഇനി ഏച്ചുകെട്ടി പരിഹരിച്ചാലും എല്ലാ സീറ്റുകളെയും പത്തനംതിട്ട തർക്കം പ്രതികൂലമായി ബാധിച്ചേക്കുമോ എന്ന ആശങ്കയിലാണ് നേതാക്കൾ.
പത്തനംതിട്ടയിൽ ഉറച്ച് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള നിൽക്കുന്നതോടെ കെ. സുരേന്ദ്രന് ഏത് സീറ്റ് നൽകുമെന്നതിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പമാണ് സ്ഥാനാർത്ഥി പട്ടിക നീളുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പത്തനംതിട്ടയിലോ തൃശൂരിലോ അല്ലാതെ മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്.
അതേസമയം, ശ്രീധരൻ പിള്ള പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി എത്തിയാൽ വൻ പ്രതിഷേധം ഉയരുമെന്ന സൂചനയും ചില നേതാക്കൾ നൽകുന്നു. കെ.സുരേന്ദ്രന് തൃശൂർ സീറ്റ് നൽകിയാലും ശ്രീധരൻ പിള്ളയെ പത്തനംതിട്ടയിൽ അംഗീകരിക്കാൻ കഴിയില്ലെന്നാണത്രേ പാർട്ടി അണികളിൽ പലരുടേയും നിലപാട്. ശബരിമല സമര നായകനായ കെ. സുരേന്ദ്രന് സീറ്ര് നിഷേധിക്കുകയും ശ്രീധരൻ പിള്ളയ്ക്ക് സീറ്റ് നൽകുകയും ചെയ്താൽ മറ്റ് മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികളുടെ പ്രകടനത്തെ അത് ബാധിക്കുമോ എന്ന ആശങ്കയും ചില നേതാക്കൾ പങ്കുവയ്ക്കുന്നു. പത്തനംതിട്ടയിൽ സുരേന്ദ്രനെ മത്സരിപ്പിക്കുന്നത് ഗുണകരമാകുമെന്ന് അടുപ്പക്കാർ ശ്രീധരൻ പിള്ളയെ അറിയിച്ചതായും സൂചനയുണ്ട്.
സ്ഥാനാർത്ഥി പട്ടിക വൈകുന്നതിൽ നേതാക്കൾക്കും അണികൾക്കും അതൃപ്തിയുണ്ട്.
എൽ.ഡി.എഫ് എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഒന്നാം റൗണ്ട് പ്രചാരണം പൂർത്തിയാക്കി. യു.ഡി.എഫ് നാല് സീറ്റിൽ ഒഴികെ സ്ഥാനാർത്ഥി നിർണയം നടത്തിക്കഴിഞ്ഞു. ഇനിയും സ്ഥാനാർത്ഥി പട്ടിക വൈകിയാൽ അത് പ്രചാരണത്തെ ബാധിക്കുമോ എന്നാണ് ബി.ജെ.പി അണികളുടെ ആശങ്ക.
പത്തനംതിട്ടയിലെ തർക്കത്തെ തുടർന്ന് ശനിയാഴ്‌ച ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇന്നത്തേക്ക് മാറ്റിയ യോഗം ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യണത്തെ തുടർന്ന് മാറ്റിവച്ചു. അതേ സമയം സുരേന്ദ്രന് സീറ്റ് നിഷേധിക്കാൻ തൃശ്ശരിൽ മത്സരിക്കാൻ ' ബി.ജെ.പിിയിലെ ഒരു വിഭാഗം തുഷാർ 'വെള്ളാപ്പള്ളി'യിൽ സമ്മർദ്ദം്ദം ചെലുത്തുക യായിരുന്നുവെന്നും ആരോപണമുണ്ട്.