മലയിൻകീഴ്: പ്രളയാനന്തര നവകേരള നിർമ്മിതിയുടെ ഭാഗമായി സംയോജിത ജലവിഭവ മാനേജ്മെന്റിനുള്ള പ്ലാൻ തയാറാക്കുന്നതിനായി സംസ്ഥാനത്ത് എത്തിയ നെതർലന്റ് സംഘം കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. ദുരന്ത ലഘൂകരണ സംഘത്തിലെ വിദഗ്ദ്ധരായ സൈമൻ വാർമർഡം (ടീം ലീഡർ), പോൾ വാൻമീൽ, പാസ്കൽ വെയ്ഡെമ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കണ്ണംകോട് വാർഡിൽ നടപ്പിലാക്കിയ പാറക്വാറിയിൽ നിന്നുള്ള കിണർ റീചാർജ്ജിംഗ്, അണപ്പാട് മച്ചേൽ തോടിൽ നിർമ്മിച്ചിരിക്കുന്ന താത്കാലിക തടയണകൾ, കയർ ഭൂവസ്ത്രം എന്നിവ കാണുകയും നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഐ.ബി. സതീഷ് എം.എൽ.എ സംഘാംഗങ്ങളുമായി അനുഭവങ്ങൾ പങ്കുവെച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിയ സംഘത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് ഭൂവിനിയോഗ കമ്മീഷണർ എ. നിസ്സാമുദ്ദീൻ അവതരണം നടത്തി. തുടർന്ന് കരിങ്ങൽ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനുമായി റോഡിന്റെ വശത്ത് നിർമ്മിച്ചിരിക്കുന്ന സംവിധാനം കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കണമെന്ന് നിർദ്ദേശിച്ചു. ഭൂഗർഭ ജലനിരപ്പ് അളക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന സ്കെയിൽ സംവിധാനവും സംഘം നേരിൽ കണ്ടു. സംസ്ഥാനത്തിനകത്തും പുറത്തും അവലംബിക്കുവാൻ കഴിയുന്ന നിരവധി പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഒരു മാതൃക പദ്ധതിയാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയെന്ന് സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു. ഭൂവിനിയോഗ കമ്മീഷണർ എ. നിസ്സാമുദ്ദീൻ, ശാസ്ത്ര സാഹിത്യ പരിഷത്തിലെ വി. ഹരിലാൽ എന്നിവരും പങ്കെടുത്തു. |
|