പത്തനംതിട്ട: ശബരിമല ദർശനത്തിന് കുടുംബസമേതം എത്തിയ ചെന്നൈ സ്വദേശിനിയെ തടയുകയും മർദ്ദിക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന എട്ട് ശബരിമല കർമ്മസമിതി പ്രവർത്തകർക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പമ്പ സി.എെ പറഞ്ഞു. രേഖകളിൽ 56 വയസുണ്ടെന്ന് തെളിഞ്ഞതോടെ പ്രവർത്തകർ പിൻമാറി. അതേസമയം, കൂടുതൽ യുവതികൾ എത്തിയേക്കുമെന്ന കണക്കുകൂട്ടലിൽ കൂടുതൽ കർമ്മസമിതി പ്രവർത്തകർ ശബരിമലയിൽ തമ്പടിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയോടെ മരക്കൂട്ടത്ത് വച്ചാണ് തടഞ്ഞത്. ഭർത്താവിനും സഹോദരിമാർക്കും ഒപ്പമാണ് സ്ത്രീ ശബരിമല ദർശനത്തിന് എത്തിയത്. ശബരിപീഠത്തിന് സമീപം എത്തിയപ്പോൾ പത്തോളം വരുന്ന കർമ്മസമിതി പ്രവർത്തകർ പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടു. വിസമ്മതിച്ച സ്ത്രീയെ കർമ്മസമിതി പ്രവർത്തകർ പിടിച്ചുതള്ളുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തിരിച്ചറിയൽ രേഖ കാണിച്ചിരുന്നതിനാലാണ് ഇവർ വിസമ്മതം പ്രകടിപ്പിച്ചത്.
പ്രശ്നത്തിൽ ഇടപെട്ട പൊലീസും കർമ്മസമിതി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. സ്ത്രീയുടെ പരാതിയിൽ ഒരു കേസും പൊലീസിന്റെ ജോലി തടസപ്പെടുത്തിയതിന് മറ്റൊരു കേസും പമ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പമ്പയിലെത്തിയ ആറ് യുവതികളെ കർമ്മ സമിതി പ്രവർത്തകർ തടഞ്ഞിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടില്ല. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറയുന്നു.
ശബരിമലയിൽ ഒൻപതാം ഉത്സവമായ ഇന്ന് പള്ളിവേട്ട നടക്കും. രാത്രി 9.30ന് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. ശരംകുത്തിയിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിൽ അമ്പെയ്താണ് പള്ളിവേട്ട നടത്തുന്നത്. നാളെയാണ് ആറാട്ട്.