ambulance

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. വിതുര ചായം സ്വദേശി സോഗികുമാറിന്റെ ഭാര്യ അനുശാന്തിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ പുലർച്ചെ നാലരയോടെ അനുശാന്തിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് സ്ഥലത്തെത്തി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റിങ്കുവിന്റെ പരിശോധനയിൽ അനുശാന്തിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കണ്ടെത്തി.ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ അനുശാന്തിയുടെ നില വഷളായി. തുടർന്ന് ഡ്രൈവർ സന്തോഷ് വാഹനം വേങ്കോട് ഭാഗത്ത് വച്ച് റോഡ് വശത്തേക്ക് ഒതുക്കിനിറുത്തി. നാലേ മുക്കാലോടെ ആംബുലൻസിൽ വച്ച് അനുശാന്തി കുഞ്ഞിന് ജന്മം നൽകി. പ്രഥമശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോജികുമാർ-അനുശാന്തി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.