1
കായംകുളം പൊലീസ് അറസ‌്റ്റ് ചെയ്ത ശാലിനി

കായംകുളം: പത്രങ്ങളിൽ വിവാഹ പരസ്യം നൽകി തട്ടിപ്പ് നടത്തി അറസ്റ്റിലായ യുവതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായി വിവരം. തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തിൽ ശാലിനിയെയാണ് (35) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പള്ളി സ്വദേശി സുധീഷ്ബാബു നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

വിവാഹ മോചിതനായ സുധീഷ് നൽകിയ വിവാഹ പരസ്യംവഴി പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ 25ന് പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിൽ വച്ച് വിവാഹം ചെയ്യുകയായിരുന്നു. ഓച്ചിറ ക്ഷേത്രത്തിൽ വച്ച് ശാലിനിയെ മുൻപരിചയമുള്ള ഒരാൾ ഇവരെ കണ്ടതോടെയാണ് ഇവർ തട്ടിപ്പുകാരിയെന്ന് അറിയുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാഹ തട്ടിപ്പ് നടത്തിയതിന് ഇവർക്കെതിരെ കേസുണ്ട്. സുധീഷ് ബാബു പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇവരുടെ വീട്ടിലെത്തിയ പൊലീസ് തന്ത്രപരമായി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർക്കെതിരെയുള്ള കേസുകൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അടുപ്പമുണ്ടാക്കി തട്ടിപ്പ് നടത്തും

സുധീഷ്ബാബുവിന്റെ പേരിലുള്ള വസ്തുവായിരുന്നു ശാലിനിയുടെ ലക്ഷ്യമെന്നാണ് അറിയുന്നത്. മഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക എന്നായിരുന്നു ഇവർ സുധീഷിനോട് പറഞ്ഞിരുന്നത്. ഭർത്താവ് മരണമടഞ്ഞുവെന്നും മാതാപിതാക്കൾ ചെറുപ്പത്തിലെ മരിച്ചുവെന്നും പറഞ്ഞ ഇവർ ഭർത്താവിന്റെ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നതെന്നും അറിയിച്ചു.

ഫോണിലൂടെ പരിചയപ്പെട്ട ശേഷം എറണാകുളത്തുവച്ചാണ് ഇരുവരും നേരിൽ കണ്ടത്. പിന്നീട്, ഭർതൃസഹോദരിയാണെന്ന പേരിൽ ഏതോ സ്ത്രീ ഫോണിലും വിളിച്ചിരുന്നു. വിവാഹം ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട ശാലിനി വിവാഹത്തിന്‌ ഉടനെ പണം കണ്ടെത്താൽ പ്രയാസം ഉണ്ടെന്ന് സുധീഷ് അറിയിച്ചപ്പോൾ രണ്ടര പവൻ ആഭരണം പണയം വയ്ക്കാൻ നൽകി. ഇതിനിടെ വീടിന്റെ ബാദ്ധ്യത തീർക്കാനായി ശാലിനി 1,75,000 രൂപയുടെ ചെക്ക് നൽകിയെങ്കിലും ബാങ്കിൽ പണമില്ലായിരുന്നു. ഇതിനിടെയാണ് ഇവർ തട്ടിപ്പുകാരിയാണെന്ന വിവരം അറിയുന്നത്.