തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നൽകുന്ന പ്രണവപത്മം പുരസ്‌കാരദാന ചടങ്ങിനായി ശാന്തിഗിരി ആശ്രമം ഒരുങ്ങി. നടൻ മോഹൻലാലിനാണ് പുരസ്കാരം സമർപ്പിക്കുക. നാളെ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ നേപ്പാൾ മുൻ പ്രധാനമന്ത്രി ജലാനാഥ് ഖനാൽ മോഹൻലാലിന് പുരസ്‌കാരം സമർപ്പിക്കും.

50000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ചടങ്ങിനായി ശാന്തിഗിരി ഗ്രൗണ്ടിൽ തയ്യാറാക്കിയ താത്കാലിക പന്തൽ. 60 അടി നീളവും 40 അടി വീതിയുമുള്ള വേദിയാണ് തയ്യാറാകുന്നത്. 1000 സ്‌ക്വയർഫീറ്റ് വിസ്തൃതിയുള്ള എൽ.ഇ.ഡി സ്‌ക്രീനിൽ ലൈവ് സംപ്രേഷണവുമുണ്ടാകും.

മോഹൻലാലിനെ വരവേൽക്കാൻ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ കുട്ടികൾ പ്രത്യേകം നൃത്തപരിപാടിക്ക് രൂപം നൽകിയിട്ടുണ്ട്. കൂടാതെ പുരസ്കാര സമർപ്പണത്തിന് ശേഷം മോഹൻലാലുമായി കോളേജ് വിദ്യാർത്ഥികളുടെ മുഖാമുഖം പരിപാടിയും നടക്കും. സംവിധായകൻ വി.എ. ശ്രീകുമാർ മേനോനാണ് പരിപാടികൾ സജ്ജീകരിക്കുന്നത്.

മന്ത്രിമാർ എം.പിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയകലാസാംസ്‌കാരിക സാഹിത്യനായകന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിങ്ങനെ നിരവധിപേർ ചടങ്ങിൽ പങ്കെടുക്കും. പുരസ്‌കാര സമ്മാന വേദിയിൽ വച്ച് ഡോ. ജോർജ് ഓണക്കൂറിന്റെ ആത്മകഥയായ 'ഹൃദയരാഗങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങളെ കോർത്തിണക്കിയ വിസ്മയമോഹനം, വയലിസ്റ്റ് ശബരീഷിന്റെ നാദധാര, ചലച്ചിത്ര പിന്നണിഗായകരായ ജാസി ഗിഫ്റ്റ്, സുധീപ്കുമാർ, രവിശങ്കർ ഉൾപ്പെടെയുള്ളവർ നയിക്കുന്ന ഗാനതരംഗം, സംഗീതജ്ഞൻ ചാൾസ് ആന്റണിയുടെ ഗിറ്റാർ സംഗീതം, ചലച്ചിത്ര ടി.വി താരങ്ങളായ നോബി മാർക്കോസ്, ബിനുകമൽ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഹാസ്യവിരുന്ന് തുടങ്ങിയ പരിപാടികളും നടക്കും.