1

വിഴിഞ്ഞം: കടലിൽ മുങ്ങിയ ടഗ്ഗ് മാറ്റാനാകാത്തതിനാൽ കോസ്റ്റ് ഗാർഡിന്റെ ബെർത്ത് നിർമ്മാണം അനിശ്ചിതത്വത്തിൽ. വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനു വേണ്ടി ആധുനിക സൗകര്യങ്ങളോടുകൂടിയ ബെർത്ത് നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും ടഗ്ഗ് മാറ്റാത്തതിനാൽ നിർമാണം തുടങ്ങാനായില്ല. രണ്ടു വർഷം മുൻപ് ഏഴ് കോടി രൂപ ചെലവിൽ ബെർത്ത് നിർമ്മിക്കാൻ നടപടികൾ പൂർത്തിയാക്കി നിർമ്മാണോദ്ഘാടനവും നടത്തിയിരുന്നു. 40 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ബെർത്തിന്റെ പൈലിംഗ് ജോലികൾ പൂർത്തിയാകേണ്ട സമയം കഴിഞ്ഞുവെന്ന് നിർമാണ ചുമതലയുള്ള ഹാർബർ എൻജിനിയറിംഗ് അധികൃതർ പറഞ്ഞു. വർഷങ്ങളായി പുതിയ വാർഫിൽ തുടർന്നിരുന്ന മുംബയ് ടഗ്ഗ് ബ്രഹ്മേക്ഷര നവംബർ 28ന് പുലർച്ചെ മുങ്ങിയതോടെ ഇതിൽ സൂക്ഷിച്ചിരുന്ന ഡീസൽ കടലിൽ പരന്നിരുന്നു. sഗ്ഗിന്റെ അടിഭാഗം പൊട്ടിയാണ് ഇന്ധനം ചോർന്നത്. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ സ്ഥലത്തെത്തി നിയന്ത്രണ നടപടികൾ സ്വീകരിച്ചിരുന്നു. തുറമുഖ വകുപ്പിന്റെയും തീര സംരക്ഷണ സേനയുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ ടഗ്ഗിലെ ചോർച്ച അടച്ചു. 4000 ലിറ്റർ ഡീസലാണ് ടഗ്ഗിൽ ഉണ്ടായിരുന്നത്. ഇതിൽ എത്ര ലിറ്റർ ചോർന്നെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. അവശേഷിക്കുന്ന ഇന്ധനം നീക്കം ചെയ്യുന്നതിനും ഉയർത്തുന്നതിനും പോർട്ട് ട്രസ്റ്റ് അധികൃതരുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടിരുന്നു. നാലു തവണ ഇ- ടെൻഡർ വിളിച്ചിരുന്നെങ്കിലും യോഗ്യരായവർ എത്തിയില്ല. 2015ൽ തൂത്തുക്കുടിയിൽ കല്ല് കയറ്റി മാലിയിൽ എത്തിച്ച ശേഷം തിരികെ മടങ്ങവെ പാറയിൽ തട്ടി ഇന്ധന ചോർച്ച ഉണ്ടായതിനെ തുടർന്ന് അധികൃതരുടെ സഹായത്തോടെ വിഴിഞ്ഞത്തെ പുതിയ വാർഫിൽ ടഗ്ഗ് അടുപ്പിക്കുകയായിരുന്നു. ബാങ്കിൽ നിന്നു 10 കോടിയിലധികം രൂപ വായ്‌പ എടുത്തവകയിലും ശമ്പളം നൽകാത്തതിനെ തുടർന്ന് ജീവനക്കാർ നൽകിയ കേസും ടഗ്ഗിനെതിരെ നിലവിലുണ്ട്. കടൽക്ഷോഭത്തിൽ ടഗ്ഗ് ബന്ധിച്ചിരുന്ന വാർഫിൽ ഇടിച്ച് കേടുപാടുകളുണ്ടായി. ഈ ഇനത്തിലും വാർഫ് വാടക ഇനത്തിലും തുറമുഖ വകുപ്പിന് നല്ലൊരു തുക ലഭിക്കാനുണ്ട്.