മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസ് നിശ്ചിത 20 ഓവറിൽ 213/6 എന്ന സ്കോറിലെത്തി.
ഡൽഹിയുടെ തുടക്കം മോശമായിരുന്നുവെങ്കിലും ശിഖർ ധവാൻ (43), കോളിൻ ഇൻഗ്രാം (47) , ഋഷഭ് പന്ത് ( 78 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്. പരിക്കിന്റെ നീണ്ട ഇടവേളകഴിഞ്ഞ് കളിക്കളത്തിൽ തിരിച്ചെത്തിയ ഡൽഹി ഓപ്പണർ പൃത്ഥ്വിഷാ (7) യെ രണ്ടാം ഓവറിൽത്തന്നെ മക്‌ക്ളെനാഗൻ കീപ്പർ ഡി കോക്കിന്റെ കയ്യിലെത്തിച്ചിരുന്നു. തുടർന്നിറങ്ങിയ നായകൻ ശ്രേയസ് അയ്യർ (16) നാലാം ഓവറിൽ മക്‌ക്ളെനാഗന് തന്നെ കീഴടങ്ങി കൂടാരം കയറി. ഇതോടെ ഡൽഹി 29/2 എന്ന നിലയിലായി.
തുടർന്ന് ധവാനും ഇൻഗ്രാമും ചേർന്ന് 89 റൺസ് 56 പന്തുകളിൽ നിന്ന് കൂട്ടിച്ചേർത്തു. 32 പന്തുകളിൽ ഏഴു ഫോറും ഒരു സിക്സും പായിച്ച ഇൻഗ്രാമിനെ 13-ാം ഓവറിൽ കട്ടിംഗ് പുറത്താക്കി. 36 പന്തുകളിൽ നാലു ഫോറും ഒരു സിക്സുമടിച്ച് ധവാനെ ഹാർദിക് പാണ്ഡ്യയാണ് പുറത്താക്കിയത്.
അവസാന ഒാവറുകളിൽ ഋഷഭ് പന്തിന്റെ വക വെടിക്കെട്ടാണ് ഡൽഹിക്ക് തുണയായത്. തുരുതുരാ ഫോറും സിക്സും പറത്തിയ പന്ത് നേരിട്ട 18-ാം പന്തിൽ അർദ്ധ സെഞ്ച്വറി കടന്നു. പന്തുകൾ നേരിട്ട ഋഷഭ് 7വീതം ഫോറുകളും സിക്സുകളുമാണ് പായിച്ചത്.