വിതുര: മലയോരമേഖലയിലും ലഹരി മാഫിയ പിടിമുറുക്കുന്നു. കഞ്ചാവും, പാൻമസാലകളും വൻതോതിൽ ഒഴുകിയിട്ടും നടപടികളില്ല. മാസങ്ങളായി ഇതാണ് അവസ്ഥ. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ കഞ്ചാവ് മാഫിയ തഴച്ചു വളർന്നിരിക്കുകയാണ്. പാൻമസാല വില്പനയുടെ സ്ഥിതിയും വിഭിന്നമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ പാൻമസാലകൾ ഗ്രാമീണമേഖലയിലേക്ക് ഒഴുകുവാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. അഞ്ച് രൂപക്ക് ഇതര സംസ്ഥാനങ്ങളിൽ സുലഭമായി ലഭിക്കുന്ന പാൻമസാലകൾ ഇവിടെ അമ്പത് രൂപക്ക് വരെ വിറ്റഴിക്കുന്നുണ്ട്. ഇതിനായി പ്രത്യേകസംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നതായാണ് വിവരം. അമിത ലാഭം ലഭിക്കുന്നതിനാൽ യുവസംഘങ്ങൾ വില്പനക്കായി പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കുന്നുണ്ട്. പൊലീസും, എക്സൈസും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇക്കൂട്ടരെ അമർച്ച ചെയ്യുവാൻ സാധിച്ചിട്ടില്ല. കഞ്ചാവ് വിൽപ്പനക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് അനവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടും ഫലമില്ല.

സ്കൂൾ പരിസരത്തും കഞ്ചാവിൻെറ ഗന്ധം പടരുന്നു.
സ്കൂൾ പരിസരങ്ങളിലും ലഹരിപദാർത്ഥങ്ങളുടെ വില്പന സജീവമാണ്. വിദ്യാർത്ഥികളും, യുവാക്കളുമാണ് കഞ്ചാവ് ലോബിയുടെ ഇഷ്ടക്കാർ. വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചതായി അധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട്. അടുത്തിടെ രണ്ട് വിദ്യാർത്ഥികളെ ലഹരി ഉപയോഗിക്കുന്നതിനിടയിൽ പിടികൂടിയിരുന്നു. മാത്രമല്ല സ്കൂളിന് സമീപം കഞ്ചാവ് വില്പനയിലേർപ്പെട്ടിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ വിതുരയിൽ റൂം വാടകക്കെടുത്ത് ലഹരിപദാർത്ഥങ്ങൾ വിറ്റിരുന്ന ആളെയും പൊലീസ് പിടികൂടിയിരുന്നു.

ബൈക്കുകളിൽ പറന്ന് കഞ്ചാവ് വില്പന
കഞ്ചാവ് വില്പനയ്ക്കായി യുവസംഘങ്ങൾ കളത്തിൽ സജീവമാണ്. മികച്ച വരുമാനം ലഭിക്കുന്നതിനാൽ വില്പന നടത്തുന്നതിനായി ബൈക്കുകളുമായി യുവ സംഘങ്ങൾ ചീറിപ്പായുകയാണ്. ഇത്തരം സംഘങ്ങളുടെ അമിത വേഗം മൂലം വഴി നടക്കുവാൻ കഴിയാത്ത അവസ്ഥയാണ്. കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന് വില്പന നടത്തുന്നതിനിടയിൽ അനവധി യുവാക്കളെ എക്സൈസും, പൊലീസും പിടികൂടിയിരുന്നു.

അന്യസംസ്ഥാന തൊഴിലാളികളും
കഞ്ചാവും, പാൻമസാലകളും വിറ്റഴിക്കുന്നതിനായി അന്യസംസ്ഥാന തൊഴിലാളികളും കളത്തിൽ സജീവമായിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലകളിൽ വൻ തോതിൽ കഞ്ചാവും,പാൻമസാലകളും വിൽക്കുന്നതായാണ് വിവരം. ഇക്കൂട്ടർ ആഴ്ച തോറും നാട്ടിൽ പോകുകയും, മടങ്ങി വരുമ്പോൾ ലഹരിപദാർത്ഥങ്ങൾ കൊണ്ടുവരികയുമാണ് പതിവ് .അടുത്തിടെ കഞ്ചാവും പാൻമസാലകളും വില്ക്കുന്നതിനിടയിൽ അനവധി പേരേ പൊലീസ് പിടികൂടിയിരുന്നു. ആദ്യം നാട്ടിൽ ജോലി തേടിയെത്തിയിരുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ മിക്കവരും ഇപ്പോൾ ലഹരിപദാർത്ഥങ്ങളുടെ വില്പനയിൽ മുഴുകിയിരിക്കുകയാണ്.

മലയോരമേഖലയിൽ വർദ്ധിച്ചുവരുന്ന ലഹരിപദാർത്ഥങ്ങളുടെ വില്പനയ്ക്ക് തടയിടണം.

കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ