തിരുവനന്തപുരം: കാൻസർ ചികിത്സാരംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ പുതിയ മരുന്ന് വികസിപ്പിച്ചു.
കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഞരമ്പുകളിലൂടെ കുത്തിവയ്ക്കാവുന്ന മരുന്ന്, എലികളിൽ പരീക്ഷിച്ച് വിജയിച്ച് ക്ലിനിക്കൽ പരീക്ഷണത്തിനായി കൈമാറിയിരിക്കുകയാണ്.
നാട്ടിൽ വളരെ സുലഭമായി കിട്ടുന്ന ഒരു ചെടിയിൽനിന്നുള്ള ഏക തന്മാത്രാ രാസ പദാർത്ഥമുപയോഗിച്ചാണ് മരുന്ന് വികസിപ്പിച്ചത്. ആൽബുമിനുമായി (ഒരു തരം പ്രോട്ടീൻ) കൂട്ടിയിണക്കി കാൻസർ കോശങ്ങളിലേക്കെത്തിച്ചാണ് പരീക്ഷണം നടത്തിയത്. ചെടിയെക്കുറിച്ചും മരുന്ന് കൂട്ടിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് വികസിപ്പിച്ചത്. 2010ലാണ് ഗവേഷണം ആരംഭിച്ചത്.
ഡോ. രഞ്ജിത് പി. നായർ, മെജോ സി. കോര, ഡോ. മോഹനൻ, ഡോ. ആര്യ അനിൽ, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് ഗവേഷകർ. വിവിധരാജ്യങ്ങളിൽ ചെടികളിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾ ഉപയോഗിച്ച് അർബുദത്തിനെതിരെ മരുന്ന് കണ്ടെത്തുന്നുണ്ടെങ്കിലും അവ അത്ര ഫലപ്രദമല്ലെന്ന് ഗവേഷകർ പറയുന്നു.
മനുഷ്യരിൽ പരീക്ഷിക്കാൻ കടമ്പകളേറെ
അർബുദ ബാധിതരായ മനുഷ്യരിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് വിവിധഘട്ടങ്ങളിൽ പരീക്ഷണങ്ങൾ നടക്കണം. ഒന്നാം ഘട്ടത്തിൽ സന്നദ്ധപ്രവർത്തകരിൽ പരീക്ഷിക്കും. രണ്ടാംഘട്ടത്തിൽ ഒരു വിഭാഗം അർബുദ രോഗികളിൽ മറ്റു മരുന്നുകൾക്കൊപ്പം പരീക്ഷിക്കും. ഒന്നിലധികം ഡോസ് ഉപയോഗിച്ചാൽ മൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണങ്ങൾക്ക് ശേഷമാകും മനുഷ്യരിൽ പരീക്ഷണം ആരംഭിക്കുക. ഇത്തരം പരീക്ഷണങ്ങൾക്കായി ഗവേഷണ ഫലം എയ്റ്റോഅക്സ്ബയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറി. ഏറെ ചെലവേറിയതിനാലാണ് മറ്റൊരു കമ്പനിക്ക് ഗവേഷണഫലം കൈമാറിയത്. ഫലം വിജയിച്ചാൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ മരുന്ന് വിപണിയിൽ എത്തിക്കാൻ കഴിയുകയുള്ളൂ.
എലികളിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ വിജയകരമാണ്. ക്ലിനിക്കൽ പരീക്ഷണങ്ങൾ കൂടി ഫലം കണ്ടാൽ കാൻസർ രോഗചികിത്സയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകും
-ഡോ. ആശ കിഷോർ
ഡയറക്ടർ, ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട്
മൂന്ന് വർഷത്തിനുള്ളിൽ മനുഷ്യരിലെ പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ് രോഗികൾക്കായി മരുന്ന് എത്തയേക്കുമെന്നാണ് പ്രതീക്ഷ. പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.
ഡോ. ലിസി കൃഷ്ണൻ
സീനിയർ സയന്റിസ്റ്റ്, ശ്രീചിത്ര