passport-torn

തിരുവനന്തപുരം: ഗൾഫിൽ പോകാനെത്തിയ യുവതിയുടെ പാസ് പോർട്ട് പരിശോധനയ്ക്കിടെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കീറിയതായി പരാതി.

കിളിമാനൂർ തട്ടത്തുമല വിലങ്ങറ ഇർഷാദ് മൻസിലിൽ ഇർഷാദിന്റെ ഭാര്യ ഷനുജയാണ് തന്റെ പാസ്പോർട്ട് നശിപ്പിച്ചതായി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇക്കഴിഞ്ഞ 23 ന് രാവിലെ എട്ടിനായിരുന്നു സംഭവം.

സൗദിയിൽ ജോലി നോക്കുന്ന ഭർത്താവിന്റെ അടുത്തേക്ക് കുട്ടികളുമായി പോകാനെത്തിയതായിരുന്നു ഇവർ. വിമാനയാത്രയ്ക്ക് ബോർഡിംഗ് പാസ് വാങ്ങി എമിഗ്രേഷൻ നടപടികൾക്കായി പാസ്പോർട്ട് കൈമാറി. പാസ്പോർട്ട് വാങ്ങി നോക്കിയ ശേഷം ഇതുപയോഗിച്ച് യാത്ര ചെയ്യാനാവില്ലെന്നും പാസ്പോർട്ട് കീറിയിരിക്കുകയാണെന്നും ഇയാൾ പറഞ്ഞു. ഷനുജ നോക്കുമ്പോൾ പാസ്പോർട്ട് അൽപം ഇളകിയ നിലയിലായിരുന്നു.

തുടർന്ന് കുറച്ചകലെയുള്ള മറ്റൊരു ജീവനക്കാരനോട് എന്തോ സംസാരിച്ചു മടങ്ങിവന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പൂർണമായും ഇളകി രണ്ടാക്കി മാറ്റിയ പാസ് പോർട്ടാണ് ഷനുജയ്ക്ക് നൽകിയത്. ഇതുപയോഗിച്ച് യാത്രാനുമതി നൽകാനാവില്ലെന്നും അറിയിച്ചു. പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരെത്തി ചർച്ച ചെയ്ത ശേഷമാണ് ഇവരെ യാത്രയ്ക്ക് അനുവദിച്ചത്. വിമാനത്താവളത്തിൽ പ്രവേശിച്ചപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പരിശോധിച്ച് തിരിച്ചു നൽകിയ പാസ്പോർട്ടിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷനുജ പരാതിയിൽ വെളിപ്പെടുത്തുന്നു. മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതി ഡി.ജി.പി മുഖാന്തിരം അന്വേഷണത്തിനായി ശംഖുംമുഖം പൊലീസിന് കൈമാറി.