തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കുള്ള വിമാനയാത്രക്കൂലി കുത്തനെ കൂട്ടിയ നടപടി കേന്ദ്രസർക്കാർ ഇടപെട്ട് പിൻവലിപ്പിക്കണമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ സിവിൽ വ്യോമയാന മന്ത്റി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടു. 2019 ഫെബ്രുവരിയിൽ നിലവിലുണ്ടായിരുന്ന നിരക്ക് പുനഃസ്ഥാപിക്കണം. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏപ്രിൽ, മേയ് വേനൽ അവധിയാണ്. ഈ വേളയിൽ വലിയ തോതിൽ മലയാളികൾ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് 200 മുതൽ 400 ശതമാനം വരെ നിരക്ക് വർദ്ധിപ്പിച്ചത്.

ബോയിംഗ് 737 മാക്‌സ് 8 വിഭാഗത്തിൽപ്പെട്ട ഏതാനും വിമാനങ്ങൾ സുരക്ഷാ കാരണങ്ങളാൽ പിൻവലിച്ചിട്ടുണ്ടെങ്കിലും ഇത് ചാർജ് വർദ്ധനയ്ക്കുള്ള ന്യായീകരണമാകുന്നില്ല. യാത്രക്കൂലി വർദ്ധിപ്പിക്കരുതെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ യാത്രക്കാർ കൂടുതലുള്ള ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാനാണ് വിമാനക്കമ്പനികളുടെ ശ്രമം. ഗൾഫ് മേഖലയിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും ചുരുങ്ങിയ വേതനം ലഭിക്കുന്നവരാണ്. അവർക്ക്‌ ഇപ്പോഴത്തെ നിരക്ക് തങ്ങാനാവില്ല. വിമാനക്കമ്പനികൾ യോജിച്ച് നിരക്ക് കൂട്ടിയ സ്ഥിതിയാണ്. ഈ സാഹചര്യം വിലയിരുത്തി അടിയന്തരമായി ഇടപെടണം-കേന്ദ്രമന്ത്റിക്കയച്ച കത്തിൽ മുഖ്യമന്ത്റി ആവശ്യപ്പെട്ടു.