ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം 'പി.എം നരേന്ദ്രമോദി'ക്കെതിരായ ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ (ഐ) ദേശീയ പ്രസിഡന്റ് സതിഷ് ഗെയ്ക്ക് വാദ്, കോൺഗ്രസ് നേതാവ് അമൻ പൻവാർ എന്നിവരാണ് ഹർജി നൽകിയത്.
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമമാണ് ചിത്രമെന്നാണ് പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് സമയത്ത് ചിത്രം പ്രദർശിപ്പിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടലംഘനമാണെന്നും പ്രദർശനം തടയണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
നേരത്തെ ചിത്രത്തിനെതിരായ ഹർജികൾ ബോംബെ, ഡൽഹി ഹൈക്കോടതികൾ തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ നിർമ്മാതാക്കൾക്ക് നോട്ടീസ് അയച്ച് നടപടി തുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് സതിഷ് ഗെയ്ക്ക് വാദിന്റെ ഹർജി ബോംബെ ഹൈക്കോടതി തള്ളിയത്.
സിനിമയുടെ റിലീസ് തടയണമെന്ന മറ്റൊരു ഹർജി ഡൽഹി ഹൈക്കോടതി ഏപ്രിൽ ഒന്നിനും തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, സി.പി.എം, സി.പി.ഐ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
വിവേക് ഒബ്റോയ് മോദിയായി വേഷമിടുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിട്ടുണ്ട്. ഏപ്രിൽ 19നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.